Skip to main content

ധിയോ യോ ന: പ്രചോദയാത്


പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഓരോ ജനതയുടെയും സാമൂഹിക, ചരിത്ര പശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്നതായി നമുക്ക് കാണാം. തലമുറകളിൽ നിന്നും തലമുറകളിലേക്ക് പ്രവഹിക്കുന്ന പ്രാർത്ഥനാ ഗീതികൾ, അതാത് ജനതകളുടെ മനോഭാവത്തിൻറെ നേർസാക്ഷ്യങ്ങളാണ്. സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന സവിതാവിനോട് ഋഷി പ്രാർത്ഥിച്ചത് തങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കണേ എന്നാണ്. ഋഷിയുടെ ഈ പ്രാർത്ഥന ഭാരതത്തിന്റെ സ്നാനഘട്ടങ്ങളിലും, തീർത്ഥസ്ഥലികളിലും മുഴങ്ങിക്കൊണ്ടേയിരുന്നു. ഗായത്രിയെന്ന് പുകൾപെറ്റ ആ പ്രാർത്ഥന സഹസ്രാബ്ദങ്ങളിലൂടെ - തലമുറകളിലൂടെ യാത്രചെയ്തു. ഗായത്രിയുടെ കേവലമായ വാച്യാർത്ഥം പോലും ഭാരതസംസ്കൃതിയുടെ അകക്കാമ്പിനെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യുന്നുണ്ട്. ബുദ്ധിയും വിവേകവുമൊക്കെയുള്ള ജനതയായിതത്തീരാനാണ് ഋഷിമാർ നമ്മെ എന്നും ഉദ്ബോധിപ്പിച്ചത്. 

ഗീതോപദേശത്തിനൊടുവിൽ അർജ്ജുനനോട് രഹസ്യങ്ങളിൽ വച്ച് രഹസ്യമായ ശാസ്ത്രം നിനക്ക് ഞാൻ ഉപദേശിച്ചു എന്നരുളിയ ശേഷം ശ്രീ കൃഷ്ണ ഭഗവാൻ പിന്നെ പറയുന്നത് ഇതിനെ മുഴുവൻ വിമർശനാത്മകമായി അപഗ്രഥനം ചെയ്ത് ശരിയെന്ന് തോന്നുന്നത് ചെയ്തു കൊള്ളാനാണ്. ഇത്തരത്തിൽ സ്വയം അവലോകനം ചെയ്യാനും, തീരുമാനത്തിലെത്താനുമുള്ള  മനുഷ്യബുദ്ധിയുടെ കഴിവിനെ നമ്മുടെ സംസ്കൃതി ഒരിക്കലും നിരാകരിച്ചില്ല. സ്വതന്ത്രചിന്തയ്ക്കും അന്വേഷണാത്മകതയ്ക്കും ഭാരതം ഒരിക്കലും എതിര് നിന്നില്ല.എന്ന് മാത്രമല്ല അവയെ ഉത്കൃഷ്ടമായി കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പണ്ഡിതാഗ്രിമൻമാരായ യാജ്ഞവൽക്യൻമാർക്ക് മുൻപിൽ ചോദ്യ ശരങ്ങളുമായി ഗാർഗ്ഗിമാർ നിർഭയം കടന്നു വന്നു.

താൻ വിശ്വസിക്കുന്ന മതസംഹിതകളിൽ വിശ്വസിക്കാത്തവരെയൊക്കെ കൊന്നു തള്ളിയ മധ്യകാല സംസ്കൃതികളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഭാരതത്തിൻറെ രീതി ഇവിടെ  ആശയങ്ങൾ ആശയങ്ങൾക്ക് മേൽ വിജയം നേടിയത് സംവാദങ്ങളിലൂടെയായിരുന്നു. അപൗരുഷേയമെന്നു പുകൾപെറ്റ വേദത്തെയും, വേദാന്തതത്തേയുമെല്ലാം വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ നോക്കിക്കാണുവാനും താന്താങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഇവിടെ സാധിച്ചിരുന്നു. ഉപനിഷത്തുകളിലും, ഇതിഹാസങ്ങളിലും, പുരാണങ്ങളിലുമൊക്കെ സംവാദത്തിന്റെ പാരമ്പര്യം നമുക്ക് ദർശിക്കാൻ സാധിക്കും. .

ചർച്ചയ്ക്കും സംവാദങ്ങൾക്കും വിധേയമാകാൻ പാടില്ലാത്തതായി ഒരു ആശയസംഹിതകളെയും നമ്മുടെ പൂർവികർ ഗണിച്ചില്ല. ശാസ്ത്രങ്ങളുടെയും, യുക്തിയുടെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ഓരോ ആശയത്തെയും പരീക്ഷണ വിധേയമാക്കാൻ അവർ നിരന്തരം പരിശ്രമിച്ചു. വിഭിന്നങ്ങളായ ദർശനങ്ങളും, വ്യത്യസ്‍തങ്ങളായ ആശയങ്ങളും പണ്ഡിതസദസ്സുകളിൽ ചർച്ചചെയ്യപ്പെട്ടു. യുക്തിയുക്തമായവ അംഗീകരിക്കപ്പെട്ടു അല്ലാത്തവയെ തള്ളിക്കളഞ്ഞു. ആശയങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചവർ എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളുകയും അവയ്ക്ക് യുക്തിയുടെ ഭാഷയിൽ മറുപടി പറയുകയും ചെയ്തു. 

ആശയപരമായ ഭിന്നതകൾ ഒരിക്കലും ഇവിടെ സഹവർത്തിത്വത്തിനു വിഘാതമായി തീർന്നില്ല. ബൗദ്ധ-ജൈന ക്ഷേത്രങ്ങൾക്കും, മഠങ്ങൾക്കും പ്രോത്സാഹനം നൽകിയ ശൈവ-വൈഷ്ണവ രാജാക്കന്മാർ; പരസ്പരം കഠിനമായ വാദപ്രതിവാദങ്ങൾ നടത്തുമ്പോഴും സാമൂഹ്യജീവിതത്തിൽ അവയുടെ കാലുഷ്യം കലരാതെ സൂക്ഷിച്ച പണ്ഡിതന്മാർ; ഭാരതചരിത്രം ലോകത്തിനു മുൻപിൽ തുറന്നുകാട്ടുന്നത് ആശയ സ്വാതന്ത്ര്യത്തിൻെറ മഹനീയമായ ഇത്തരം ഏടുകളാണ്. മതങ്ങളുടെയും, പ്രത്യയശാസ്ത്രങ്ങളുടെയും പേരിൽ കലഹിക്കുന്നവർക്ക് മുൻപിൽ സനാതന സംസ്കൃതി നൽകുന്ന സന്ദേശവും ഇത് തന്നെയത്രേ. 

സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന സവിതാവ് സകലരുടെയും ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ.

വന്ദേ മാതരം 

(മാതൃവാണി, 2017 ജനുവരി ലക്കം പ്രസിദ്ധീകരിച്ചത്)

Comments

Popular posts from this blog

Sabarimala: Yet another story of a Procrustean bed

Many tempestuous debates are happening about the recent Supreme Court verdict on lifting the age restrictions for women entry to the famous Sabarimala temple. Most of these discussions whirl vehemently around the egalitarian axis of gender-specific characteristics of the temple rituals and customs. However, on the flip side which could be the more important side, we are bound to address another major facet of the same issue: Don’t a group of people have the freedom to worship a particular God who vowed to remain in “ Naishtika Brahmacharya ” (absolute celibate) form? Don’t they have the rights to value and preserve their God’s shrine as per their belief systems or should they modify their concept of God as per the popular concepts of “One and only True God”? Going by the customary beliefs prevailing for last several hundred years, Sabarimala temple is dedicated to a deity who has taken a strict vow of  Naishtika Brahmacharya , an intense kind of celibacy requiring the a...

സ്തുതാസി ത്വം മഹാദേവി

  ലങ്കാധിപതിയായ രാവണന്റെ മുകളിൽ ശ്രീരാമചന്ദ്രന്റെ വിജയം, ഭീഷ്മദ്രോണാദികളടങ്ങുന്ന കൗരവപ്പടയുടെ മേൽ അർജുനൻ നേടിയ വിജയം, മഹിഷാസുരന്റെ മേൽ മഹാദേവി നേടിയ വിജയം ഇങ്ങനെ വിജയദശമിയ്ക്ക് പിന്നിൽ വിവിധ ഐതീഹ്യങ്ങളുണ്ട്. കേരളത്തിൽ പുസ്തകപൂജ ചെയ്തും, വിദ്യാരംഭം കുറിച്ചും നവരാത്രി ആഘോഷിക്കുമ്പോൾ, പുൽക്കൊടിമുതൽ പരാശക്തിവരെ സകലതിനെയും ബൊമ്മക്കൊലുവായി പൂജിക്കുന്ന പൂജിക്കുന്ന സമ്പ്രദായമാണ് തമിഴ്‌നാട്ടിൽ, രാജപുത്രർക്ക് അശ്വപൂജയും, ആയുധപൂജയുമാണെങ്കിൽ പശ്ചിമ ഭാരതത്തിൽ ഉറക്കമില്ലാത്ത നൃത്തസന്ധ്യങ്ങളുടെ ഉത്സവമാണ്. മൈസുരുവിൽ ആനപ്പുറത്തേറുന്ന ചാമുണ്ഡേശ്വരിയുടെ രാജകീയമായ എഴുന്നളത്താണെങ്കിൽ ഭീമാകാരമായ പന്തലുകളിൽ വിരാജിക്കുന്ന ദുർഗാമൂർത്തിയുടെ പൂജയാണ് വങ്കനാട്ടിൽ. ഉത്തരഭാരതത്തിലാകട്ടെ രാമലീലയ്ക്കാണ് പ്രാധാന്യം. ചിലയിടങ്ങളിൽ കുമാരിക, ത്രിമൂർത്തി, കല്യാണി എന്നിങ്ങനെ നവകന്യാപൂജയാണ് പ്രധാനം, ചിലയിടങ്ങളിലാകട്ടെ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ എന്നിങ്ങനെ നവദുർഗാപൂജയ്ക്കാണ് പ്രാധാന്യം.ചിലർ ഉപവസിച്ചും, ചിലർ സസ്യാഹാരം മാത്രം ശീലിച്ചും നവരാത്രി നോൽക്കുമ്പോൾ, മറ്റുചിലർ ദുർഗാഷ്ടമിയ്ക്ക് മാംസം നിവേദിച്ച് ദേവിയെ പൂജിക്ക...

ഗംഗയുടെ കുപ്പിവളകൾ

പല പല ഭാവങ്ങളാണ് ഗംഗയ്ക്ക്.. ചിലപ്പോൾ ചുളിവുവീണ മുഖത്തേക്ക് പാറിവീഴുന്ന വെള്ളിമുടികൾ കൈകൊണ്ടു വകഞ്ഞുമാറ്റി ഗതകാല കഥകൾ അയവിറക്കുന്ന ഒരു മുതുമുത്തശ്ശിയാവും. ലോകമാകെ പുകൾകൊണ്ട കാശിയുടെ പ്രൗഢിയെക്കുറിച്ചവൾ വാചാലയാകും. വിശ്വനാഥനും, അന്നപൂർണയും വാണരുളുന്ന മഹാക്ഷേത്രങ്ങൾ- കല്ലിൽ കൊത്തിയ കവിതകൾ, നാനാഭാഗത്തു നിന്നും കച്ചവടത്തിനെത്തുന്ന വണിക്കുകൾ, വ്യാപാരസംഘങ്ങൾ, മോക്ഷനഗരിയിലേക്ക് ഒഴുകിയെത്തുന്ന ജനകോടികൾ, പലഭാഷ പറയുന്നവർ, പലവേഷം ധരിച്ചവർ.. അറിവിന്റെ അക്ഷയഖനിയായ വാരാണസി, വേദവും സംസ്കൃതവും കലയും സംസ്കാരവും പിച്ചവച്ചുനടന്നത് ഈ കല്പടവുകളിലാണ്.. ഇതുപറയുമ്പോൾ അവളുടെ കണ്ണുകളിൽ വാത്സല്യത്തിന്റെ തിളക്കം.  സുപാർശ്വനാഥനെന്ന ഏഴാം ജൈനതീർത്ഥങ്കരൻ, പാർശ്വനാഥനെന്ന ഇരുപത്തിമൂന്നാം തീർത്ഥങ്കരൻ, സിദ്ധാർത്ഥ ഗൗതമബുദ്ധൻ, ഗുരുനാനാക്‌, രവിദാസ്.. അവരൊക്കെ ഈ മണ്ണിലല്ലേ നടന്നത്? ഓർമയിൽ നിന്നും ശ്രീശങ്കരാചാര്യരുടെ മനീഷാപഞ്ചകവും, കബീറിന്റെയും തുളസീദാസിന്റെയും ദോഹകളും ഉറക്കെ ചൊല്ലും, എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.. തുടരെത്തുടരെയുള്ള അധിനിവേശങ്ങൾ.. കണ്ണിൽ കണ്ടതെല്ലാം തച്ചുടക്കുന്ന വിഗ്രഹഭജ്ഞകരുടെ ആക്രോശങ്ങൾ, അടിമയാക്കപ്...