Skip to main content

ധിയോ യോ ന: പ്രചോദയാത്


പ്രാർത്ഥനകളും ആചാരാനുഷ്ഠാനങ്ങളുമൊക്കെ ഓരോ ജനതയുടെയും സാമൂഹിക, ചരിത്ര പശ്ചാത്തലങ്ങളെ പ്രതിഫലിപ്പിക്കുന്നതായി നമുക്ക് കാണാം. തലമുറകളിൽ നിന്നും തലമുറകളിലേക്ക് പ്രവഹിക്കുന്ന പ്രാർത്ഥനാ ഗീതികൾ, അതാത് ജനതകളുടെ മനോഭാവത്തിൻറെ നേർസാക്ഷ്യങ്ങളാണ്. സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന സവിതാവിനോട് ഋഷി പ്രാർത്ഥിച്ചത് തങ്ങളുടെ ബുദ്ധിയെ പ്രചോദിപ്പിക്കണേ എന്നാണ്. ഋഷിയുടെ ഈ പ്രാർത്ഥന ഭാരതത്തിന്റെ സ്നാനഘട്ടങ്ങളിലും, തീർത്ഥസ്ഥലികളിലും മുഴങ്ങിക്കൊണ്ടേയിരുന്നു. ഗായത്രിയെന്ന് പുകൾപെറ്റ ആ പ്രാർത്ഥന സഹസ്രാബ്ദങ്ങളിലൂടെ - തലമുറകളിലൂടെ യാത്രചെയ്തു. ഗായത്രിയുടെ കേവലമായ വാച്യാർത്ഥം പോലും ഭാരതസംസ്കൃതിയുടെ അകക്കാമ്പിനെ നമ്മുടെ മുൻപിൽ അനാവരണം ചെയ്യുന്നുണ്ട്. ബുദ്ധിയും വിവേകവുമൊക്കെയുള്ള ജനതയായിതത്തീരാനാണ് ഋഷിമാർ നമ്മെ എന്നും ഉദ്ബോധിപ്പിച്ചത്. 

ഗീതോപദേശത്തിനൊടുവിൽ അർജ്ജുനനോട് രഹസ്യങ്ങളിൽ വച്ച് രഹസ്യമായ ശാസ്ത്രം നിനക്ക് ഞാൻ ഉപദേശിച്ചു എന്നരുളിയ ശേഷം ശ്രീ കൃഷ്ണ ഭഗവാൻ പിന്നെ പറയുന്നത് ഇതിനെ മുഴുവൻ വിമർശനാത്മകമായി അപഗ്രഥനം ചെയ്ത് ശരിയെന്ന് തോന്നുന്നത് ചെയ്തു കൊള്ളാനാണ്. ഇത്തരത്തിൽ സ്വയം അവലോകനം ചെയ്യാനും, തീരുമാനത്തിലെത്താനുമുള്ള  മനുഷ്യബുദ്ധിയുടെ കഴിവിനെ നമ്മുടെ സംസ്കൃതി ഒരിക്കലും നിരാകരിച്ചില്ല. സ്വതന്ത്രചിന്തയ്ക്കും അന്വേഷണാത്മകതയ്ക്കും ഭാരതം ഒരിക്കലും എതിര് നിന്നില്ല.എന്ന് മാത്രമല്ല അവയെ ഉത്കൃഷ്ടമായി കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പണ്ഡിതാഗ്രിമൻമാരായ യാജ്ഞവൽക്യൻമാർക്ക് മുൻപിൽ ചോദ്യ ശരങ്ങളുമായി ഗാർഗ്ഗിമാർ നിർഭയം കടന്നു വന്നു.

താൻ വിശ്വസിക്കുന്ന മതസംഹിതകളിൽ വിശ്വസിക്കാത്തവരെയൊക്കെ കൊന്നു തള്ളിയ മധ്യകാല സംസ്കൃതികളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു ഭാരതത്തിൻറെ രീതി ഇവിടെ  ആശയങ്ങൾ ആശയങ്ങൾക്ക് മേൽ വിജയം നേടിയത് സംവാദങ്ങളിലൂടെയായിരുന്നു. അപൗരുഷേയമെന്നു പുകൾപെറ്റ വേദത്തെയും, വേദാന്തതത്തേയുമെല്ലാം വ്യത്യസ്ത വീക്ഷണ കോണുകളിലൂടെ നോക്കിക്കാണുവാനും താന്താങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുവാനും ഇവിടെ സാധിച്ചിരുന്നു. ഉപനിഷത്തുകളിലും, ഇതിഹാസങ്ങളിലും, പുരാണങ്ങളിലുമൊക്കെ സംവാദത്തിന്റെ പാരമ്പര്യം നമുക്ക് ദർശിക്കാൻ സാധിക്കും. .

ചർച്ചയ്ക്കും സംവാദങ്ങൾക്കും വിധേയമാകാൻ പാടില്ലാത്തതായി ഒരു ആശയസംഹിതകളെയും നമ്മുടെ പൂർവികർ ഗണിച്ചില്ല. ശാസ്ത്രങ്ങളുടെയും, യുക്തിയുടെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ ഓരോ ആശയത്തെയും പരീക്ഷണ വിധേയമാക്കാൻ അവർ നിരന്തരം പരിശ്രമിച്ചു. വിഭിന്നങ്ങളായ ദർശനങ്ങളും, വ്യത്യസ്‍തങ്ങളായ ആശയങ്ങളും പണ്ഡിതസദസ്സുകളിൽ ചർച്ചചെയ്യപ്പെട്ടു. യുക്തിയുക്തമായവ അംഗീകരിക്കപ്പെട്ടു അല്ലാത്തവയെ തള്ളിക്കളഞ്ഞു. ആശയങ്ങൾ സ്ഥാപിക്കാൻ ശ്രമിച്ചവർ എതിരഭിപ്രായങ്ങളെ ഉൾക്കൊള്ളുകയും അവയ്ക്ക് യുക്തിയുടെ ഭാഷയിൽ മറുപടി പറയുകയും ചെയ്തു. 

ആശയപരമായ ഭിന്നതകൾ ഒരിക്കലും ഇവിടെ സഹവർത്തിത്വത്തിനു വിഘാതമായി തീർന്നില്ല. ബൗദ്ധ-ജൈന ക്ഷേത്രങ്ങൾക്കും, മഠങ്ങൾക്കും പ്രോത്സാഹനം നൽകിയ ശൈവ-വൈഷ്ണവ രാജാക്കന്മാർ; പരസ്പരം കഠിനമായ വാദപ്രതിവാദങ്ങൾ നടത്തുമ്പോഴും സാമൂഹ്യജീവിതത്തിൽ അവയുടെ കാലുഷ്യം കലരാതെ സൂക്ഷിച്ച പണ്ഡിതന്മാർ; ഭാരതചരിത്രം ലോകത്തിനു മുൻപിൽ തുറന്നുകാട്ടുന്നത് ആശയ സ്വാതന്ത്ര്യത്തിൻെറ മഹനീയമായ ഇത്തരം ഏടുകളാണ്. മതങ്ങളുടെയും, പ്രത്യയശാസ്ത്രങ്ങളുടെയും പേരിൽ കലഹിക്കുന്നവർക്ക് മുൻപിൽ സനാതന സംസ്കൃതി നൽകുന്ന സന്ദേശവും ഇത് തന്നെയത്രേ. 

സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്ന സവിതാവ് സകലരുടെയും ബുദ്ധിയെ പ്രചോദിപ്പിക്കട്ടെ.

വന്ദേ മാതരം 

(മാതൃവാണി, 2017 ജനുവരി ലക്കം പ്രസിദ്ധീകരിച്ചത്)

Comments

Popular posts from this blog

മഹാഭാരതത്തിന്റെ ഒന്നാമൂഴം

ദേ ഹത്തിനു ആഹാരം പോലെ ഈ ആഖ്യാനം കവികൾക്കൊക്കെ ഉപജീവനമാണെന്ന് മഹാഭാരതത്തെക്കുറിച്ച് മഹാഭാരതം തന്നെ സ്വയം പർവ്വസംഗ്രഹപർവ്വത്തിൽ പറയുന്നുണ്ട്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം എത്രയെത്ര നാടകങ്ങൾ, കാവ്യങ്ങൾ, രംഗകലകൾ ഇവിടെ പിറന്നുവീണിരിക്കുന്നു. ഇന്നും നിരവധി നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ വ്യാസവചനങ്ങളെ ഉപജീവിച്ചുകൊണ്ടു തന്നെ ഉരുവം കൊള്ളുന്നു. പറഞ്ഞാലും വായിച്ചാലും തീരാത്തത്രയുമധികം വിപുലമായ ഒരു സാഹിത്യ ലോകം തന്നെയാണ് മഹാഭാരതത്തെ ആശ്രയിച്ചു വികസിച്ചിട്ടുള്ളത്. വലിയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വേദവ്യാസൻ ഇതിഹാസം രചിച്ചിരിക്കുന്നത്. കേവലമായ ചരിത്രരചനയോ, ഭാവനാവിലാസമോ, സാഹിത്യവൈഭവപ്രകടനമോ അല്ല മറിച്ച് ആർഷമായ വൈദികജ്ഞാനത്തിന്റെ പകർന്നുനൽകലാണ് ഇതിഹാസസൃഷ്ടിയുടെ ആത്യന്തികമായ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മഹാഭാരതത്തെ, അതിലെ ഉജ്വലവ്യക്തിത്വങ്ങളെ അറിയണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഒന്നാമൂഴം നൽകേണ്ടത് വ്യാസമഹാഭാരതത്തിനു തന്നെയാണ്. ഭീമനെ, കർണ്ണനെ, ദ്രൗപദിയെ, അർജ്ജുനനെ, കുന്തിയെ, ദുര്യോധനനെ, ഭീഷ്മപിതാമഹനെ, സാക്ഷാൽ ശ്രീകൃഷ്ണനെ ആദ്യം വായിച്ചെടുക്കേണ്ടത് വ്യാസവചനങ്ങളിലൂടെത്തന്നെയാണ്. ഇതിഹാസത്തിലേക്കൊരു പ്രവേശിക ഒര...

Sabarimala: Yet another story of a Procrustean bed

Many tempestuous debates are happening about the recent Supreme Court verdict on lifting the age restrictions for women entry to the famous Sabarimala temple. Most of these discussions whirl vehemently around the egalitarian axis of gender-specific characteristics of the temple rituals and customs. However, on the flip side which could be the more important side, we are bound to address another major facet of the same issue: Don’t a group of people have the freedom to worship a particular God who vowed to remain in “ Naishtika Brahmacharya ” (absolute celibate) form? Don’t they have the rights to value and preserve their God’s shrine as per their belief systems or should they modify their concept of God as per the popular concepts of “One and only True God”? Going by the customary beliefs prevailing for last several hundred years, Sabarimala temple is dedicated to a deity who has taken a strict vow of  Naishtika Brahmacharya , an intense kind of celibacy requiring the a...

തിരുവല്ലാഴപ്പന്റെ ഉത്രശ്രീബലിയും ഉച്ചശ്രീബലിയും

ശ്രീവല്ലഭൻ ഉച്ചപ്പൂജയുടെ ശ്രീബലിയ്ക്കായി ഭഗവാൻ ഇന്ന് പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല. അനുജത്തികൂടി എത്തിയിട്ടാകാം ശീവേലി എന്നും പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. പൂജയും ചിട്ടകളുമൊന്നു കടുകിട മാറാറില്ല തിരുവല്ലയിൽ, പക്ഷെ ഇന്നെല്ലാം വൈകിയിരിക്കുന്നു. അനിയത്തിയുടെ വരവ് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുക്കങ്ങൾ കാടുംപിടിച്ച് കിടന്ന വടക്കേഗോപുരമാകെ വെട്ടിത്തെളിച്ചിട്ടിട്ടുണ്ട്. അനുജത്തിക്ക് വേണ്ടി മാത്രമേ വടക്കേ ഗോപുരം തുറക്കാറുള്ളു. തോരണങ്ങൾ, ദീപാലങ്കാരങ്ങൾ, അരിമാവണിഞ്ഞ നടവഴികൾ എത്രയൊരുക്കിയിട്ടും മതിയാവാത്ത പോലെ. തിരുവല്ല മഹാക്ഷേത്രം ശ്രീവല്ലഭനോടൊപ്പം ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്. അർദ്ധരാത്രി ആയിരിക്കുന്നു ഭഗവതിമാർ ഇനിയും എത്തിയിട്ടില്ല, ഉറങ്ങിയിട്ടില്ലെന്ന് മേനികാണിക്കാൻ നക്ഷത്രങ്ങൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. ചെണ്ടക്കാർ നാലും കൂട്ടി മുറുക്കി ഉറക്കത്തെ തോൽപ്പിക്കാൻ പെടാപ്പാടുപെടുന്നു. ദൂരെയെങ്ങാനും കൊട്ടുകേൾക്കുന്നുണ്ടോ എന്ന് ചിലർ ചെവി കൂർപ്പിക്കുന്നുണ്ട്. എല്ലാ കണ്ണുകളും വടക്കേ ഗോപുരത്തിലാണ്. ഇനിയും ഏറെ നേരം കാത്തിരിക്കണോ എന്ന് പരിഭവിക്കുന്നുണ്ട് ചിലർ. പെട്ട...