Skip to main content

വരമരുളുന്ന വാഗ്ദേവതമാർ


ഇന്ന് വസന്തപഞ്ചമി. നാന്മുഖൻറെ മുഖകമലങ്ങളിൽ നിന്നും വാഗ്ദേവിയായ സരസ്വതീ ദേവി ആവിർഭാവം ചെയ്തത് മാഘമാസത്തിലെ ശുക്ലപക്ഷപഞ്ചമി നാളിലത്രേ. , കാമദേവന്റെ ജന്മദിനവും, വസന്തകാലാരംഭവുമൊക്കെയായ വസന്തപഞ്ചമി വിദ്യാദേവതയുടെ ഉപാസനയ്ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു.

ആത്മീയവും ഭൗതികവുമായ സകല അറിവുകളും ഈശ്വരീയമാണ് എന്ന് സനാതന സംസ്കൃതി ഉദ്ഘോഷിച്ചു. ആ ജ്ഞാനത്തെ സരസ്വതീ രൂപത്തിൽ ഋഷീശ്വരന്മാർ ദർശിച്ചു.നിർമ്മലമായ ശ്വേതാംബരം ധരിച്ച്, അക്ഷമാലയും, ഗ്രന്ഥവും വീണയും, കയ്യിലേന്തി, ശ്വേതപദ്മത്തിൽ ഉപവിഷ്ടയായി അവരുടെ ഹൃദയസരസുകളിൽ സരസ്വതീ ദേവി വാണരുളി. കാശ്മീരം മുതൽ കന്യാകുമാരി വരെ ജ്ഞാനദേവതയായ സരസ്വതിപൂജിയ്ക്കപ്പെടുന്നു. ബർമ്മയിൽ തുരത്തതി എന്നപേരിലും, ജപ്പാനിൽ ബൻസന്റൈൻ എന്നപേരിലും സരസ്വതീ ദേവി ആരാധിയ്ക്കപ്പെടുന്നു.ബാലി, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങി നിരവധി രാജ്യങ്ങൾ ഇന്നും സരസ്വതിദേവിയെ ആരാധിച്ചു പോരുന്നു.
തുരത്തതി ദേവി
ബൻസന്റൈൻ ദേവി
ജ്ഞാന ദേവതയുടെ ആരാധന പുരാതന കാലത്ത് ലോകം മുഴുവൻ വ്യാപിച്ചിരുന്നു. പുരാതന ഇറാനിലും, പേർഷ്യയിലുമൊക്കെ ജ്ഞാന ദേവതയെ 'ആരെദ്വി സൂര അനാഹിത' എന്നായിരുന്നു വിളിച്ചിരുന്നത്. 'സൂര', 'അനാഹിത' എന്നിവ യഥാക്രമം ശൂരത, പരിശുദ്ധി എന്നിവയെകുറിയ്ക്കുന്ന വിശേഷണ ശബ്ദങ്ങളാണ്. 'ആരെദ്വി'എന്ന പദം ആര്യ ദേവി എന്നതിൽ നിന്നും വന്നതാണെന്നാണ് അനുമാനം. ജ്ഞാനത്തോടൊപ്പം ജലത്തിന്റെയും സരസുകളുടേയുമൊക്കെ അധിപയായാണ് അനാഹിതാ ദേവിയെകരുതിപ്പോന്നിരുന്നത്. യൂറോപ്പിലും മധ്യേഷ്യയിലുമായി വ്യാപിച്ചിരുന്ന സ്ളാവ് പുരാവൃത്തങ്ങളിലും 'മാത് സെമല്യാ' എന്ന പേരിൽ അനാഹിതയെ കാണാം.ഉത്തര ജർമനിയിലെ നോർസ് പുരാവൃത്തങ്ങൾ ജ്ഞാന ദേവതയെ സാഗ എന്ന് വിളിച്ചു.മെസോപ്പൊട്ടാമിയയിൽ നിദബ എന്നപേരിൽ ആരാധിക്കപ്പെട്ടിരുന്നതും ജ്ഞാന ദേവതയെയായിരുന്നു.
നാലാം നൂറ്റാണ്ടിലെ അനാഹിത ദേവിയുടെ ചിത്രം 
പുരാതന ഈജിപ്തിൽ ജ്ഞാന ദേവതയ്ക്ക് പേർ ശേഷത് എന്നായിരുന്നു. പുലിത്തോലണിഞ്ഞ് എഴുത്തോലയും എഴുത്താണിയും അളവുപകരങ്ങളുമൊക്കെ കയ്യിലേന്തി നിൽക്കുന്ന ദേവീരൂപമാണ് ശേഷതിന്. ഥോഥ് എന്ന ജ്ഞാന ദേവനിൽ നിന്നുമാണ് ശേഷത്തിന്റെ ഉദ്ഭവം, ചില കഥകൾ പ്രകാരം ഥോഥിന്റെ പത്നിയാണ് ശേഷത് ദേവി.

പുരാതന ഗ്രീക്കുകാർ ജ്ഞാന ദേവതയെ അഥീന എന്ന് വിളിച്ചു. ആകാശത്തിന്റെ അധിപനായ സീയൂസ് ദേവന്റെ തിരുനെറ്റിയിൽ നിന്നുമാണ് നിത്യകന്യകയായ അഥീനാദേവി പിറന്നതെന്നാണ് ഗ്രീക്ക് വിശ്വാസം. ജ്ഞാനം, കലകൾ, ധീരത എന്നിവയുടെയൊക്കെ അധിദേവതയായി അഥീനാ ദേവിയെ യവനൻമാർ ആരാധിച്ചു പൊന്നു. പുരാതന ഗ്രീസിൽ അഥീനിയംഎന്ന പേരിൽ നിരവധി അഥീനാ ക്ഷേത്രങ്ങളുണ്ടായിരുന്നു. ദേവിയുടെ മുൻപിലായി കവികളും, കലാകാരന്മാരും അവരുടെ കൃതികളും, കലാപ്രകടനങ്ങളും അവതരിപ്പിച്ചു വന്നു. അഥീനാ ദേവിയുടെ ആരാധനയോടൊപ്പം നിയമം, തത്വശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ അധ്യാപനവും ഇത്തരം ക്ഷേത്രങ്ങളിൽ നടന്നു വന്നിരുന്നു. അഥീന ദേവിയോടൊപ്പം മ്യൂസുകൾ എന്ന പേരിൽ ഒൻപത് വാഗ്ദേവതമാരെയും ഗ്രീക്കുകാർ ആരാധിച്ചിരുന്നു.
അഥീന ദേവി


ജ്ഞാനത്തെ ഈശ്വരനായിക്കണ്ട് ആരാധിച്ചിരുന്ന ആ മഹിത സംസ്കൃതി ഇന്ന് ഈ പ്രദർശങ്ങളിലൊന്നും നിലനിൽക്കുന്നില്ല. അധിനിവേശങ്ങളുടെ കൂരമ്പുകളേറ്റ് അവയൊക്കെ നിലംപതിച്ചു. ജ്ഞാനപ്രകാശത്തിൽ അഭിരമിച്ചിരുന്ന ജനതകൾ അജ്ഞാനത്തിന്റെ കൈപ്പിടിയിലേയ്ക്ക് വഴുതിവീണു. സംവാദങ്ങളുടെ സ്ഥാനം കൈക്കരുത്തിനു വഴിമാറിയപ്പോൾ ജ്ഞാനദേവതാ ക്ഷേത്രങ്ങൾ നിലത്തടിഞ്ഞു. മതവൈരമൊഴുക്കിയ നിണച്ചാലുകളിലുകളിലൂടെ കലകളും, ശാസ്ത്രവും, തത്വചിന്തയും, സ്വാതന്ത്രചിന്തയും പോയ്മറഞ്ഞു. ഒരിക്കൽ സംസ്കൃതിയുടെ കേളീരംഗങ്ങളായിരുന്ന നഗരങ്ങൾ ഇരുണ്ടയുഗത്തിലേക്ക് വഴുതിവീണു.

എന്നാൽ അറിവിൽ അഭിരമിക്കുന്ന ദേശമെന്നു പുകൾപെറ്റ ഭാരതത്തിൽ ജ്ഞാനദേവതയുടെ ആരാധന പ്രൗഢമായി തുടർന്ന് പൊന്നു. സാംസ്കാരികവും കായികവുമായ എല്ലാ അധിനിവേശങ്ങളെയും അതിജീവിച്ച് വിശ്വത്തിനാകെ വെളിച്ചമായി, വാഗ്ദേവതയുടെ വിലാസരംഗമായി ഭാരതം നിലകൊണ്ടു.

അജ്ഞാനത്തിൽ മുഴുകിക്കിടക്കുന്ന ലോകത്തെ വീണ്ടും വാഗധീശ്വരിയായ ശാരദ തന്റെ വീണാരവത്താൽ തുയിലുണർത്തട്ടെ. ശ്വേതാംബരധാരിണിയായ ആ ജ്ഞാനമൂർത്തി അസത്യത്തിൽ നിന്നും സത്യത്തിലേക്കും, ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും, മൃത്യുവിൽ നിന്നും അമരത്വത്തിലേക്കും നമ്മെ നയിക്കട്ടെ.

വന്ദേ മാതരം
2017 ഫെബ്രുവരി ലക്കം മാതൃവാണിയിൽ പ്രസിദ്ധീകരിച്ച ലേഖനം

Comments

Popular posts from this blog

മഹാഭാരതത്തിന്റെ ഒന്നാമൂഴം

ദേ ഹത്തിനു ആഹാരം പോലെ ഈ ആഖ്യാനം കവികൾക്കൊക്കെ ഉപജീവനമാണെന്ന് മഹാഭാരതത്തെക്കുറിച്ച് മഹാഭാരതം തന്നെ സ്വയം പർവ്വസംഗ്രഹപർവ്വത്തിൽ പറയുന്നുണ്ട്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം എത്രയെത്ര നാടകങ്ങൾ, കാവ്യങ്ങൾ, രംഗകലകൾ ഇവിടെ പിറന്നുവീണിരിക്കുന്നു. ഇന്നും നിരവധി നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ വ്യാസവചനങ്ങളെ ഉപജീവിച്ചുകൊണ്ടു തന്നെ ഉരുവം കൊള്ളുന്നു. പറഞ്ഞാലും വായിച്ചാലും തീരാത്തത്രയുമധികം വിപുലമായ ഒരു സാഹിത്യ ലോകം തന്നെയാണ് മഹാഭാരതത്തെ ആശ്രയിച്ചു വികസിച്ചിട്ടുള്ളത്. വലിയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വേദവ്യാസൻ ഇതിഹാസം രചിച്ചിരിക്കുന്നത്. കേവലമായ ചരിത്രരചനയോ, ഭാവനാവിലാസമോ, സാഹിത്യവൈഭവപ്രകടനമോ അല്ല മറിച്ച് ആർഷമായ വൈദികജ്ഞാനത്തിന്റെ പകർന്നുനൽകലാണ് ഇതിഹാസസൃഷ്ടിയുടെ ആത്യന്തികമായ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മഹാഭാരതത്തെ, അതിലെ ഉജ്വലവ്യക്തിത്വങ്ങളെ അറിയണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഒന്നാമൂഴം നൽകേണ്ടത് വ്യാസമഹാഭാരതത്തിനു തന്നെയാണ്. ഭീമനെ, കർണ്ണനെ, ദ്രൗപദിയെ, അർജ്ജുനനെ, കുന്തിയെ, ദുര്യോധനനെ, ഭീഷ്മപിതാമഹനെ, സാക്ഷാൽ ശ്രീകൃഷ്ണനെ ആദ്യം വായിച്ചെടുക്കേണ്ടത് വ്യാസവചനങ്ങളിലൂടെത്തന്നെയാണ്. ഇതിഹാസത്തിലേക്കൊരു പ്രവേശിക ഒര...

തിരുവല്ലാഴപ്പന്റെ ഉത്രശ്രീബലിയും ഉച്ചശ്രീബലിയും

ശ്രീവല്ലഭൻ ഉച്ചപ്പൂജയുടെ ശ്രീബലിയ്ക്കായി ഭഗവാൻ ഇന്ന് പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല. അനുജത്തികൂടി എത്തിയിട്ടാകാം ശീവേലി എന്നും പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. പൂജയും ചിട്ടകളുമൊന്നു കടുകിട മാറാറില്ല തിരുവല്ലയിൽ, പക്ഷെ ഇന്നെല്ലാം വൈകിയിരിക്കുന്നു. അനിയത്തിയുടെ വരവ് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുക്കങ്ങൾ കാടുംപിടിച്ച് കിടന്ന വടക്കേഗോപുരമാകെ വെട്ടിത്തെളിച്ചിട്ടിട്ടുണ്ട്. അനുജത്തിക്ക് വേണ്ടി മാത്രമേ വടക്കേ ഗോപുരം തുറക്കാറുള്ളു. തോരണങ്ങൾ, ദീപാലങ്കാരങ്ങൾ, അരിമാവണിഞ്ഞ നടവഴികൾ എത്രയൊരുക്കിയിട്ടും മതിയാവാത്ത പോലെ. തിരുവല്ല മഹാക്ഷേത്രം ശ്രീവല്ലഭനോടൊപ്പം ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്. അർദ്ധരാത്രി ആയിരിക്കുന്നു ഭഗവതിമാർ ഇനിയും എത്തിയിട്ടില്ല, ഉറങ്ങിയിട്ടില്ലെന്ന് മേനികാണിക്കാൻ നക്ഷത്രങ്ങൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. ചെണ്ടക്കാർ നാലും കൂട്ടി മുറുക്കി ഉറക്കത്തെ തോൽപ്പിക്കാൻ പെടാപ്പാടുപെടുന്നു. ദൂരെയെങ്ങാനും കൊട്ടുകേൾക്കുന്നുണ്ടോ എന്ന് ചിലർ ചെവി കൂർപ്പിക്കുന്നുണ്ട്. എല്ലാ കണ്ണുകളും വടക്കേ ഗോപുരത്തിലാണ്. ഇനിയും ഏറെ നേരം കാത്തിരിക്കണോ എന്ന് പരിഭവിക്കുന്നുണ്ട് ചിലർ. പെട്ട...

കൊണാർക്കെന്ന മഹാകാവ്യം

കല്ലുകളിൽ രചിച്ച മഹാകാവ്യങ്ങൾ പോലെ ചേതോഹരങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങൾ. ആരാധനാ സ്ഥലികളെന്നതിലുപരി അറിവിൽ അഭിരമിക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരങ്ങളാണവയത്രയും. ഇത്തരത്തിൽ കലാവൈഭവത്തിന്റെയും, സാങ്കേതിക വൈദഗ്ധ്യത്തിന്റെയും, ശാസ്ത്രജ്ഞാനത്തിന്റെയും മകുടോദാഹരണമാണ് കലിംഗദേശത്തെ മഹത്തായ സൂര്യക്ഷേത്രം. ഭാരതത്തിന്റെ കിഴക്കേ കോണിൽ തല ഉയർത്തി നിൽക്കുന്ന ഈ അർക്കക്ഷേത്രം കോണാർക്കം(കൊണാർക്ക്) എന്ന് പ്രസിദ്ധമായി.  ഭഗവാൻ ശ്രീ കൃഷ്ണന്റെ പുത്രനായ സാംബൻ തപസ്സ് ചെയ്തു സൂര്യനെ പ്രത്യക്ഷപ്പെടുത്തിയ പുണ്യസ്ഥലമെന്നാണ് ഐതിഹ്യം. പുരാതനമായ സൂര്യക്ഷേത്രത്തെ ഇന്ന് കാണുന്നരീതിയിൽ പുതുക്കിപണിതത് കിഴക്കൻ ഗംഗാ സാമ്രാജ്യത്തിലെ നരസിംഹാദേവൻ ഒന്നാമനാണ്(പതിമൂന്നാം നൂറ്റാണ്ട്). മുസ്ളീം ഭരണാധികാരികളിൽ നിന്നും മാതൃഭൂമിയെ തിരിച്ചു പിടിച്ചതിന്റെ സ്മരണക്കായി ദശാനാഥനായ സൂര്യഭഗവാന് വേണ്ടി ഒരു മഹാക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തിഇരുന്നൂറോളം ശിൽപ്പികൾ പന്ത്രണ്ട് വർഷം സമയമെടുത്താണ് ഈ വാസ്തുശാസ്ത്ര വിസ്മയം പൂർത്തിയാക്കിയത്. ഉദയസൂര്യന്റെ രശ്മികൾ ഗർഭഗൃഹത്തിലെ സൂര്യവിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ...