Skip to main content

കൊണാർക്കെന്ന മഹാകാവ്യം


കല്ലുകളിൽ രചിച്ച മഹാകാവ്യങ്ങൾ പോലെ ചേതോഹരങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങൾ. ആരാധനാ സ്ഥലികളെന്നതിലുപരി അറിവിൽ അഭിരമിക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരങ്ങളാണവയത്രയും. ഇത്തരത്തിൽ കലാവൈഭവത്തിന്റെയും, സാങ്കേതിക വൈദഗ്ധ്യത്തിന്റെയും, ശാസ്ത്രജ്ഞാനത്തിന്റെയും മകുടോദാഹരണമാണ് കലിംഗദേശത്തെ മഹത്തായ സൂര്യക്ഷേത്രം. ഭാരതത്തിന്റെ കിഴക്കേ കോണിൽ തല ഉയർത്തി നിൽക്കുന്ന ഈ അർക്കക്ഷേത്രം കോണാർക്കം(കൊണാർക്ക്) എന്ന് പ്രസിദ്ധമായി. 

ഭഗവാൻ ശ്രീ കൃഷ്ണന്റെ പുത്രനായ സാംബൻ തപസ്സ് ചെയ്തു സൂര്യനെ പ്രത്യക്ഷപ്പെടുത്തിയ പുണ്യസ്ഥലമെന്നാണ് ഐതിഹ്യം. പുരാതനമായ സൂര്യക്ഷേത്രത്തെ ഇന്ന് കാണുന്നരീതിയിൽ പുതുക്കിപണിതത് കിഴക്കൻ ഗംഗാ സാമ്രാജ്യത്തിലെ നരസിംഹാദേവൻ ഒന്നാമനാണ്(പതിമൂന്നാം നൂറ്റാണ്ട്). മുസ്ളീം ഭരണാധികാരികളിൽ നിന്നും മാതൃഭൂമിയെ തിരിച്ചു പിടിച്ചതിന്റെ സ്മരണക്കായി ദശാനാഥനായ സൂര്യഭഗവാന് വേണ്ടി ഒരു മഹാക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തിഇരുന്നൂറോളം ശിൽപ്പികൾ പന്ത്രണ്ട് വർഷം സമയമെടുത്താണ് ഈ വാസ്തുശാസ്ത്ര വിസ്മയം പൂർത്തിയാക്കിയത്. ഉദയസൂര്യന്റെ രശ്മികൾ ഗർഭഗൃഹത്തിലെ സൂര്യവിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. 

ഒഡീഷയിൽ ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശത്താണ് കൊണാർക്ക് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചന്ദ്രഭാഗയൊഴുകി സമുദ്രത്തിൽ വിലയിക്കുന്ന അഴിമുഖത്തിന്റെ വടക്കുകിഴക്ക് ദിശയിൽ ക്ഷേത്രം പരിലസിക്കുന്നു. ആനകളുടെ മുകളിൽ നിന്നും മുന്നോട്ടു കുതിക്കുന്ന സിംഹങ്ങളുടെ ഭീമാകാരമായ പ്രതിമകൾ കാവൽ നിൽക്കുന്ന പടിക്കെട്ടുകൾ താണ്ടിയാൽ നടമന്ദിരം എന്ന് വിളിക്കുന്ന നൃത്തമണ്ഡപത്തിലേറാം. സൂര്യദേവന്റെ മുൻപിൽ നൃത്തസംഗീതാദികൾ അവതരിപ്പിച്ചിരുന്ന മണ്ഡപമായ നടമന്ദിരം പിന്നിട്ടാൽ പിന്നെ സൂര്യദേവന്റെ പ്രധാന ക്ഷേത്രമാണ്.

ഒരു മഹാരഥത്തിന്റെ ആകൃതിയിലാണ് ക്ഷേത്രത്തിന്റെ നിർമിതി. ഗായത്രി, ബൃഹതി, ഉഷ്ണിക്, ജഗതി, ത്രിഷ്ടുപ്, അനുഷ്ടുപ്, പങ്ക്തി എന്നീ പേരുകളുള്ള ഏഴു കുതിരകളെ സൗരരഥത്തിൽ പൂട്ടിയിരുന്നു: ഏഴ് ആഴ്ചകളെയും, സൂര്യപ്രകാശത്തിൽ ഏഴ് അടിസ്ഥാന വർണ്ണങ്ങളെയും സൂചിപ്പിക്കുന്ന സൂര്യദേവന്റെ  സപ്‌താശ്വങ്ങൾ. രഥത്തിന് പന്ത്രണ്ട് ജോഡി ചക്രങ്ങളാണുള്ളത്,  അവ പന്ത്രണ്ട് മാസങ്ങളെയും, ഓരോ മാസത്തിലെയും ഈരണ്ടു പക്ഷങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഓരോ ചക്രത്തിനും എട്ട് ആരക്കാലുകളാണുള്ളത് അവ എട്ട് പ്രഹരകളെ* സൂചിപ്പിക്കുന്നു. അച്ചുതണ്ടിന്റെ നിഴൽ ഏത് പ്രഹരയുടെ ഭാഗത്താണ് വീഴുന്നതെന്ന് നോക്കിയാൽ കൃത്യമായ സമയം അറിയുവാൻ സാധിക്കുന്ന രീതിയിൽ സൗരഘടികാരങ്ങളായാണ് ഈ ചക്രങ്ങളെ വിഭാവനം ചെയ്തിരിക്കുന്നത്.

അതിസൂക്ഷമായ കൊത്തുപണികൾ ചെയ്ത് മനോഹരമാക്കിയതാണ് ഈ ചക്രങ്ങളത്രയും. പുഷ്പങ്ങളും, വല്ലികളും മാത്രമല്ല സിംഹം, കുതിര, ആന, മുതല, നായ തുടങ്ങി വിവിധ ജീവിവർഗങ്ങളും. പരിചാരകർ, നർത്തകർ, രാജാക്കന്മാർ, രാജ്ഞിമാർ, പുരോഹിതർ തുടങ്ങി നാനാതുറയിലുളള മനുഷ്യരെയും, അമാനുഷികരായ അപ്സരസുകൾ, യക്ഷർ, കിന്നരർ, ഗന്ധർവന്മാർ, രാക്ഷസർ  തുടങ്ങിയവരെയും; ജനനം, പഠനം, പ്രണയം, രതി, ഭക്ഷണം, വിനോദങ്ങൾ, യുദ്ധം, ചികിത്സ തുടങ്ങി മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സർവതും ക്ഷേത്രച്ചുവരിൽ മനോഹരമായി കൊത്തിവച്ചിരിക്കുന്നു. മഹിഷാസുരമർദ്ദിനിയായ ദുർഗയും, ജഗന്നാഥരൂപിയായ വിഷ്ണുവും, ശിവലിംഗവും കൂടാതെ ശ്രീ പാർവതി, ഗജലക്ഷ്മി, നരസിംഹം, ശ്രീ കൃഷ്ണൻ, ഇന്ദ്രൻ, അഗ്നി തുടങ്ങി നിരവധി ദേവീ ദേവന്മാരുടെ രൂപങ്ങളും അവിടെ കാണുവാൻ സാധിക്കും. 

ഗർഭഗൃഹത്തിലെ സൂര്യനാരായണനെ കൂടാതെ മൂന്ന് സൂര്യവിഗ്രഹങ്ങൾ കൂടെ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. തെക്ക് ദർശനമായി ബാലഭാവത്തിൽ ഉദയസൂര്യന്റെയും, പടിഞ്ഞാറ് ദർശനമായി യൗവനയുക്തനായ മധ്യാഹ്‌നാർക്കന്റെയും, വടക്ക് ദർശനമായി അസ്തമയ സൂര്യന്റെയും വിഗ്രഹങ്ങൾ. ദിനരാത്രങ്ങളെയും, ഋതുഭേദങ്ങളെയും, കാലചക്രത്തിന്റെ നിദാന്തമായ പരിക്രമണത്തെയും അനാവരണം ചെയ്ത് കൊണാർക്കിലെ സൂര്യക്ഷേത്രം നിൽക്കുന്നു. 

ദൗർഭാഗ്യവശാൽ ആർഷപ്രൗഢിയുടെ പകലിൽ നിന്ന് അധിനിവേശത്തിന്റെ കൂരിരുട്ടിലേക്ക് പതിക്കുവാനായിരുന്നു കൊണാർക്കിന്റെയും വിധി. 15 മുതൽ 17 വരെയുള്ള നൂറ്റാണ്ടുകളിൽ അധിനിവേശ ശക്തികളുടെ ഒട്ടേറെ ആക്രമണങ്ങൾ കൊണാർക്കിന് നേരിടേണ്ടി വന്നു. കാലാപാഹാടെന്ന് (കറുത്തമല) കുപ്രസിദ്ധനായ മുഹമ്മദ് ഫാർമുലിയുടെ ആക്രമണത്തിൽ കൊണാർക്ക് ക്ഷേത്രം തകർക്കപ്പെട്ടു. ഒരു ജനതയുടെ ആത്മാവിഷ്കാരമെന്നോണം ഉദിച്ചുയർന്നു നിന്നിരുന്ന കൊണാർക്കിനെ കാലവും, കരുണയറ്റവരുടെ കൈകളും പിന്നയും മുറിവുകളേൽപ്പിച്ചു. അവയെ എല്ലാം സഹിച്ച്, പൂർവജനതയുടെ കലയെയും, വൈദഗ്ധ്യത്തെയും, ജീവിതത്തെയും അടയാളപ്പെടുത്തുന്ന ഒരു മഹാകാവ്യമെന്നോണം കൊണാർക്കിലെ സൂര്യക്ഷേത്രം നമുക്കായി നിലകൊണ്ടു. 

അംഗഭംഗം വന്ന ശില്പങ്ങളും, ആരാധനമുടങ്ങിയ ക്ഷേത്രവും, അർച്ചനാബിംബമില്ലാത്ത ഗർഭഗൃഹവും മനസ്സിൽ ദുഃഖം നിറയ്ക്കുന്ന കാഴ്ചയാണ്. ഗർഭഗൃഹത്തിലെ ദിവ്യമംഗള വിഗ്രഹത്തിൽ അഭിഷേകം ചെയ്യുവാനായി സവിതൃമണ്ഡലത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന സുവർണരേണുക്കൾ, ഭീമാകാരമായ കൽഭിത്തികളിൽ വീണുടയുന്നു. ഈ രാത്രി അവസാനിക്കട്ടെ, സൂര്യദേവന്റെ ദിവ്യരഥം വീണ്ടും പ്രൗഢമായുദിച്ചുയരട്ടെ, പ്രഭാതർക്കന്റെ ദിവ്യരശ്മികൾ വീണ്ടും കൊണാർക്കിലെ സൂര്യനാരായണ വിഗ്രഹത്തിൽ അഭിഷേകം ചെയ്യട്ടെ. 

വന്ദേ മാതരം

*പ്രഹര= ഒരു ദിവസത്തിന്റെ 8ൽ ഒരു ഭാഗം(മൂന്ന് മണിക്കൂർ)

മാതൃവാണി മാസിക 2018 ഫിബ്രവരി ലക്കം പ്രസിദ്ധീകരിച്ച ലേഖനം 
 

Comments

Popular posts from this blog

മഹാഭാരതത്തിന്റെ ഒന്നാമൂഴം

ദേ ഹത്തിനു ആഹാരം പോലെ ഈ ആഖ്യാനം കവികൾക്കൊക്കെ ഉപജീവനമാണെന്ന് മഹാഭാരതത്തെക്കുറിച്ച് മഹാഭാരതം തന്നെ സ്വയം പർവ്വസംഗ്രഹപർവ്വത്തിൽ പറയുന്നുണ്ട്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം എത്രയെത്ര നാടകങ്ങൾ, കാവ്യങ്ങൾ, രംഗകലകൾ ഇവിടെ പിറന്നുവീണിരിക്കുന്നു. ഇന്നും നിരവധി നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ വ്യാസവചനങ്ങളെ ഉപജീവിച്ചുകൊണ്ടു തന്നെ ഉരുവം കൊള്ളുന്നു. പറഞ്ഞാലും വായിച്ചാലും തീരാത്തത്രയുമധികം വിപുലമായ ഒരു സാഹിത്യ ലോകം തന്നെയാണ് മഹാഭാരതത്തെ ആശ്രയിച്ചു വികസിച്ചിട്ടുള്ളത്. വലിയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വേദവ്യാസൻ ഇതിഹാസം രചിച്ചിരിക്കുന്നത്. കേവലമായ ചരിത്രരചനയോ, ഭാവനാവിലാസമോ, സാഹിത്യവൈഭവപ്രകടനമോ അല്ല മറിച്ച് ആർഷമായ വൈദികജ്ഞാനത്തിന്റെ പകർന്നുനൽകലാണ് ഇതിഹാസസൃഷ്ടിയുടെ ആത്യന്തികമായ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മഹാഭാരതത്തെ, അതിലെ ഉജ്വലവ്യക്തിത്വങ്ങളെ അറിയണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഒന്നാമൂഴം നൽകേണ്ടത് വ്യാസമഹാഭാരതത്തിനു തന്നെയാണ്. ഭീമനെ, കർണ്ണനെ, ദ്രൗപദിയെ, അർജ്ജുനനെ, കുന്തിയെ, ദുര്യോധനനെ, ഭീഷ്മപിതാമഹനെ, സാക്ഷാൽ ശ്രീകൃഷ്ണനെ ആദ്യം വായിച്ചെടുക്കേണ്ടത് വ്യാസവചനങ്ങളിലൂടെത്തന്നെയാണ്. ഇതിഹാസത്തിലേക്കൊരു പ്രവേശിക ഒര...

തിരുവല്ലാഴപ്പന്റെ ഉത്രശ്രീബലിയും ഉച്ചശ്രീബലിയും

ശ്രീവല്ലഭൻ ഉച്ചപ്പൂജയുടെ ശ്രീബലിയ്ക്കായി ഭഗവാൻ ഇന്ന് പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല. അനുജത്തികൂടി എത്തിയിട്ടാകാം ശീവേലി എന്നും പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. പൂജയും ചിട്ടകളുമൊന്നു കടുകിട മാറാറില്ല തിരുവല്ലയിൽ, പക്ഷെ ഇന്നെല്ലാം വൈകിയിരിക്കുന്നു. അനിയത്തിയുടെ വരവ് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുക്കങ്ങൾ കാടുംപിടിച്ച് കിടന്ന വടക്കേഗോപുരമാകെ വെട്ടിത്തെളിച്ചിട്ടിട്ടുണ്ട്. അനുജത്തിക്ക് വേണ്ടി മാത്രമേ വടക്കേ ഗോപുരം തുറക്കാറുള്ളു. തോരണങ്ങൾ, ദീപാലങ്കാരങ്ങൾ, അരിമാവണിഞ്ഞ നടവഴികൾ എത്രയൊരുക്കിയിട്ടും മതിയാവാത്ത പോലെ. തിരുവല്ല മഹാക്ഷേത്രം ശ്രീവല്ലഭനോടൊപ്പം ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്. അർദ്ധരാത്രി ആയിരിക്കുന്നു ഭഗവതിമാർ ഇനിയും എത്തിയിട്ടില്ല, ഉറങ്ങിയിട്ടില്ലെന്ന് മേനികാണിക്കാൻ നക്ഷത്രങ്ങൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. ചെണ്ടക്കാർ നാലും കൂട്ടി മുറുക്കി ഉറക്കത്തെ തോൽപ്പിക്കാൻ പെടാപ്പാടുപെടുന്നു. ദൂരെയെങ്ങാനും കൊട്ടുകേൾക്കുന്നുണ്ടോ എന്ന് ചിലർ ചെവി കൂർപ്പിക്കുന്നുണ്ട്. എല്ലാ കണ്ണുകളും വടക്കേ ഗോപുരത്തിലാണ്. ഇനിയും ഏറെ നേരം കാത്തിരിക്കണോ എന്ന് പരിഭവിക്കുന്നുണ്ട് ചിലർ. പെട്ട...