Skip to main content

സ്തുതാസി ത്വം മഹാദേവി

 


ലങ്കാധിപതിയായ രാവണന്റെ മുകളിൽ ശ്രീരാമചന്ദ്രന്റെ വിജയം, ഭീഷ്മദ്രോണാദികളടങ്ങുന്ന കൗരവപ്പടയുടെ മേൽ അർജുനൻ നേടിയ വിജയം, മഹിഷാസുരന്റെ മേൽ മഹാദേവി നേടിയ വിജയം ഇങ്ങനെ വിജയദശമിയ്ക്ക് പിന്നിൽ വിവിധ ഐതീഹ്യങ്ങളുണ്ട്. കേരളത്തിൽ പുസ്തകപൂജ ചെയ്തും, വിദ്യാരംഭം കുറിച്ചും നവരാത്രി ആഘോഷിക്കുമ്പോൾ, പുൽക്കൊടിമുതൽ പരാശക്തിവരെ സകലതിനെയും ബൊമ്മക്കൊലുവായി പൂജിക്കുന്ന പൂജിക്കുന്ന സമ്പ്രദായമാണ് തമിഴ്‌നാട്ടിൽ, രാജപുത്രർക്ക് അശ്വപൂജയും, ആയുധപൂജയുമാണെങ്കിൽ പശ്ചിമ ഭാരതത്തിൽ ഉറക്കമില്ലാത്ത നൃത്തസന്ധ്യങ്ങളുടെ ഉത്സവമാണ്. മൈസുരുവിൽ ആനപ്പുറത്തേറുന്ന ചാമുണ്ഡേശ്വരിയുടെ രാജകീയമായ എഴുന്നളത്താണെങ്കിൽ ഭീമാകാരമായ പന്തലുകളിൽ വിരാജിക്കുന്ന ദുർഗാമൂർത്തിയുടെ പൂജയാണ് വങ്കനാട്ടിൽ. ഉത്തരഭാരതത്തിലാകട്ടെ രാമലീലയ്ക്കാണ് പ്രാധാന്യം. ചിലയിടങ്ങളിൽ കുമാരിക, ത്രിമൂർത്തി, കല്യാണി എന്നിങ്ങനെ നവകന്യാപൂജയാണ് പ്രധാനം, ചിലയിടങ്ങളിലാകട്ടെ ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡ എന്നിങ്ങനെ നവദുർഗാപൂജയ്ക്കാണ് പ്രാധാന്യം.ചിലർ ഉപവസിച്ചും, ചിലർ സസ്യാഹാരം മാത്രം ശീലിച്ചും നവരാത്രി നോൽക്കുമ്പോൾ, മറ്റുചിലർ ദുർഗാഷ്ടമിയ്ക്ക് മാംസം നിവേദിച്ച് ദേവിയെ പൂജിക്കുകയും, ഭക്തിപൂർവ്വം ആ പ്രസാദം ഭക്ഷിക്കുകയും ചെയ്യുന്നു. ചിലർ നൃത്തവുംസംഗീതവും ആഘോഷങ്ങളുമായി നവരാത്രിയെവരവേൽക്കുമ്പോൾ, മറ്റു ചിലർ അന്തർമുഖരായി മൗനവും മറ്റു തപശ്ചര്യകളും അനുഷ്ഠിക്കുന്നു.

നാനാരത്നങ്ങളും, ആഭരണങ്ങളും അണിഞ്ഞു നിൽക്കുന്ന ദേവിയെപ്പോലെ തന്നെയാണ് നവരാത്രിയും. വിഭിന്നകളായ ഐതിഹ്യങ്ങൾകൊണ്ടും ആചരണങ്ങൾകൊണ്ടും സമൃദ്ധമാണ് നവരാത്രി. എങ്കിലും ഈ വ്യത്യസ്തതകൾക്കെല്ലാം ഏകാധാരമായി ദേവി നിലകൊള്ളുന്നു. യുദ്ധത്തിന് മുൻപ് ശ്രീരാമൻ ദുര്ഗാപൂജ ചെയ്തതായി പുരാവൃത്ത. അഷ്ടോത്തരശതം അർച്ചിച്ചിയ്ക്കുമ്പോൾ, താമരയൊന്നു കുറഞ്ഞുപോയെന്നും ഉടനെ സ്വന്തം നയനാംബുജം ഇറുത്തെടുത്തർച്ചിയ്ക്കാൻ തുടങ്ങിയ ശ്രീരാമനെ തടഞ്ഞു കൊണ്ട് ദേവി പ്രത്യക്ഷയായി, അനുഗ്രഹങ്ങൾ നൽകിയെയത്രെ . അർജുനന്റെ കാര്യമെടുത്താൽ, അദ്ദേഹവും കൃഷ്ണോപദേശം അനുസരിച്ച് ദുർഗാദേവിയെ പൂജിച്ച്ശക്തിനേടുന്നതായി മഹാഭാരതത്തിൽ പറയുന്നു.
ശിവന്റെ അനന്യയായ ശക്തിവിശേഷമായി ശൈവ-ശാക്തേയ സമ്പ്രദായങ്ങൾ ദേവിയെ വാഴ്ത്തുമ്പോൾ, പരാവാസുദേവന്റെ അഭിന്നമായ ശക്തിവിശേഷമായി മഹാലക്ഷ്മിയെ ശ്രീതന്ത്രം പോലെയുള്ള വൈഷ്ണവ തന്ത്രങ്ങൾ കാണുന്നു, ശ്രീദേവി, ഭൂദേവി, നീലാദേവി എന്നിങ്ങനെ ഗുണാശ്രയത്വത്തോടെ നിലകൊള്ളുന്നത് ഈ മഹാലക്ഷ്മി തന്നെയെന്ന് വൈഷ്ണവാഗമങ്ങൾ. ഗൗഡീയ വൈഷ്ണവ സമ്പ്രദായത്തിലെ ആചാര്യനായിരുന്ന ജീവ ഗോസ്വാമി ബ്രഹ്മസംഹിതയുടെ ഭാഷ്യത്തിൽ ദുർഗയും കൃഷ്ണനും തമ്മിലുള്ള അഭിന്നതയെ എടുത്തു പറയുന്നുണ്ട്. സിഖ് സമ്പ്രദായങ്ങളിൽ അഷ്ടഭുജധരയായ ചണ്ഡീകല്പനയുണ്ട്. ജൈനമതത്തിലാകട്ടെ തീർത്ഥങ്കരന്മാരുടെ രക്ഷാശക്തികളായി അംബികാ മുതലായ ദേവീശക്തിയെ ആദരിയ്ക്കുന്നു. ബൗദ്ധ സമ്പ്രദായങ്ങളിൽ താരാ മുതലായ ദേവിമാരെ ആചരിയ്ക്കുന്ന പതിവ് വളരെ ശക്തമാണ്. ഇങ്ങനെ ഭാരതത്തിലെ ദർശന-സമ്പ്രദായ ഭേദങ്ങളെയെല്ലാം അതിക്രമിച്ച് ദേവീ തത്ത്വം നിലകൊള്ളുന്നു.

കേവലം ഭാരതത്തിൽ മാത്രമല്ല, എല്ലാ പുരാതന സംസ്കൃതികളിലും ദേവ്യാരാധന നിലനിന്നിരുന്നു. ഏഷ്യാമൈനറിൽ സിംഹവാഹിനിയായ മഹാമാതാവിന്റെ(Magna Mater) ആരാധന പ്രബലമായിരുന്നു, പ്രാക്തന സെമിറ്റിക് പ്രദേശങ്ങളിൽ അശേര എന്ന ദേവിയുടെ ആരാധനയുണ്ടായിരുന്നു, മെസൊപ്പൊട്ടേമിയയിലെ ഇനാന്നാ ദേവിയും ഈജിപ്തിലെ ഐസിസ് ദേവിയും, ആഫ്രിക്കയിലെ ഓഷുൻ ദേവിയും അങ്ങനെ നിരവധി ദേവീ സങ്കല്പങ്ങൾ പുരാതന ലോകത്തിനു സ്വന്തമായിരുന്നു. അധിനിവേശങ്ങളുടെ കുത്തൊഴുക്കിൽ അവയിലധികവും ഇന്ന് നഷ്ടമായിരിക്കുന്നു അവശേഷിക്കുന്നത് പലതും നഷ്ടപ്രായവുമായിരിക്കുന്നു.
പക്ഷെ ഭാരതത്തിൽ ആയിരത്താണ്ടുകൾ കഴിഞ്ഞിട്ടും, അധിനിവേശങ്ങളൊട്ടേറെ പൊയ്തൊഴിഞ്ഞിട്ടും ദേവ്യാരാധന പൂർവാധികം ഭംഗിയായി ആഘോഷിയ്ക്കപ്പെടുന്നു. സംഗീതത്തിലൂടെ, നൃത്തത്തിലൂടെ, ചിത്രങ്ങളിലൂടെ, ശില്പങ്ങളിലൂടെ, പൂജകളിലൂടെ, സമർപ്പണങ്ങളിലൂടെ നവരാത്രിയും ദേവിയും കൊണ്ടാടപ്പെടുന്നു. ശക്തിയുടെ, ധർമ്മത്തിന്റെ, വിജയത്തിന്റെ, കീർത്തിയുടെ അങ്ങനെ അനേകം ഗുണങ്ങളുടെ പ്രതീകമായി ജനഹൃദങ്ങളുടെ സിംഹാസനത്തിൽ ജഗദീശ്വരി വാണരുളുന്നു. ശ്രീരാമന്റെയും അർജുനന്റെയും മഹിഷമർദ്ദിനിയുടെയും വിജയം മാത്രമല്ല വിജയദശമി. അധിനിവേശങ്ങളെ അതിജീവിച്ച് കരുത്താർന്നുയർകൊള്ളുന്ന സനാതന സംസ്കൃതിയുടെ വിജയം കൂടിയാണ് വിജയദശമി. ആ സംസ്കൃതിയുടെ ആധാരശിലകളിലൊന്നായ ദേവീ തത്ത്വത്തിന്റെ, വിശ്വമാതൃത്വത്തിന്റെ വിജയദിനം കൂടിയാണ് വിജയദശമി.

സ്തുതാസി ത്വം മഹാദേവി വിശുദ്ധേനാന്തരാത്മനാ
ജയോ ഭവതു മേ നിത്യം ത്വത്പ്രസാദാദ്രണാജിരേ
(അർജുനന്റെ ദുർഗാസ്തുതിയിൽ നിന്നും, മഹാഭാരതം ഭീഷ്മപർവം)


ചിത്രം: ആനപ്പുറത്ത്, സ്വർണ്ണ അമ്പാരിമേൽ എഴുന്നള്ളുന്ന ചാമുണ്ഡേശ്വരി ദേവി, മൈസൂരു, കർണ്ണാടക
photo courtesy: Arun Mysore Clicks

Comments

Popular posts from this blog

മഹാഭാരതത്തിന്റെ ഒന്നാമൂഴം

ദേ ഹത്തിനു ആഹാരം പോലെ ഈ ആഖ്യാനം കവികൾക്കൊക്കെ ഉപജീവനമാണെന്ന് മഹാഭാരതത്തെക്കുറിച്ച് മഹാഭാരതം തന്നെ സ്വയം പർവ്വസംഗ്രഹപർവ്വത്തിൽ പറയുന്നുണ്ട്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം എത്രയെത്ര നാടകങ്ങൾ, കാവ്യങ്ങൾ, രംഗകലകൾ ഇവിടെ പിറന്നുവീണിരിക്കുന്നു. ഇന്നും നിരവധി നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ വ്യാസവചനങ്ങളെ ഉപജീവിച്ചുകൊണ്ടു തന്നെ ഉരുവം കൊള്ളുന്നു. പറഞ്ഞാലും വായിച്ചാലും തീരാത്തത്രയുമധികം വിപുലമായ ഒരു സാഹിത്യ ലോകം തന്നെയാണ് മഹാഭാരതത്തെ ആശ്രയിച്ചു വികസിച്ചിട്ടുള്ളത്. വലിയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വേദവ്യാസൻ ഇതിഹാസം രചിച്ചിരിക്കുന്നത്. കേവലമായ ചരിത്രരചനയോ, ഭാവനാവിലാസമോ, സാഹിത്യവൈഭവപ്രകടനമോ അല്ല മറിച്ച് ആർഷമായ വൈദികജ്ഞാനത്തിന്റെ പകർന്നുനൽകലാണ് ഇതിഹാസസൃഷ്ടിയുടെ ആത്യന്തികമായ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മഹാഭാരതത്തെ, അതിലെ ഉജ്വലവ്യക്തിത്വങ്ങളെ അറിയണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഒന്നാമൂഴം നൽകേണ്ടത് വ്യാസമഹാഭാരതത്തിനു തന്നെയാണ്. ഭീമനെ, കർണ്ണനെ, ദ്രൗപദിയെ, അർജ്ജുനനെ, കുന്തിയെ, ദുര്യോധനനെ, ഭീഷ്മപിതാമഹനെ, സാക്ഷാൽ ശ്രീകൃഷ്ണനെ ആദ്യം വായിച്ചെടുക്കേണ്ടത് വ്യാസവചനങ്ങളിലൂടെത്തന്നെയാണ്. ഇതിഹാസത്തിലേക്കൊരു പ്രവേശിക ഒര...

തിരുവല്ലാഴപ്പന്റെ ഉത്രശ്രീബലിയും ഉച്ചശ്രീബലിയും

ശ്രീവല്ലഭൻ ഉച്ചപ്പൂജയുടെ ശ്രീബലിയ്ക്കായി ഭഗവാൻ ഇന്ന് പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല. അനുജത്തികൂടി എത്തിയിട്ടാകാം ശീവേലി എന്നും പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. പൂജയും ചിട്ടകളുമൊന്നു കടുകിട മാറാറില്ല തിരുവല്ലയിൽ, പക്ഷെ ഇന്നെല്ലാം വൈകിയിരിക്കുന്നു. അനിയത്തിയുടെ വരവ് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുക്കങ്ങൾ കാടുംപിടിച്ച് കിടന്ന വടക്കേഗോപുരമാകെ വെട്ടിത്തെളിച്ചിട്ടിട്ടുണ്ട്. അനുജത്തിക്ക് വേണ്ടി മാത്രമേ വടക്കേ ഗോപുരം തുറക്കാറുള്ളു. തോരണങ്ങൾ, ദീപാലങ്കാരങ്ങൾ, അരിമാവണിഞ്ഞ നടവഴികൾ എത്രയൊരുക്കിയിട്ടും മതിയാവാത്ത പോലെ. തിരുവല്ല മഹാക്ഷേത്രം ശ്രീവല്ലഭനോടൊപ്പം ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്. അർദ്ധരാത്രി ആയിരിക്കുന്നു ഭഗവതിമാർ ഇനിയും എത്തിയിട്ടില്ല, ഉറങ്ങിയിട്ടില്ലെന്ന് മേനികാണിക്കാൻ നക്ഷത്രങ്ങൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. ചെണ്ടക്കാർ നാലും കൂട്ടി മുറുക്കി ഉറക്കത്തെ തോൽപ്പിക്കാൻ പെടാപ്പാടുപെടുന്നു. ദൂരെയെങ്ങാനും കൊട്ടുകേൾക്കുന്നുണ്ടോ എന്ന് ചിലർ ചെവി കൂർപ്പിക്കുന്നുണ്ട്. എല്ലാ കണ്ണുകളും വടക്കേ ഗോപുരത്തിലാണ്. ഇനിയും ഏറെ നേരം കാത്തിരിക്കണോ എന്ന് പരിഭവിക്കുന്നുണ്ട് ചിലർ. പെട്ട...

കൊണാർക്കെന്ന മഹാകാവ്യം

കല്ലുകളിൽ രചിച്ച മഹാകാവ്യങ്ങൾ പോലെ ചേതോഹരങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങൾ. ആരാധനാ സ്ഥലികളെന്നതിലുപരി അറിവിൽ അഭിരമിക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരങ്ങളാണവയത്രയും. ഇത്തരത്തിൽ കലാവൈഭവത്തിന്റെയും, സാങ്കേതിക വൈദഗ്ധ്യത്തിന്റെയും, ശാസ്ത്രജ്ഞാനത്തിന്റെയും മകുടോദാഹരണമാണ് കലിംഗദേശത്തെ മഹത്തായ സൂര്യക്ഷേത്രം. ഭാരതത്തിന്റെ കിഴക്കേ കോണിൽ തല ഉയർത്തി നിൽക്കുന്ന ഈ അർക്കക്ഷേത്രം കോണാർക്കം(കൊണാർക്ക്) എന്ന് പ്രസിദ്ധമായി.  ഭഗവാൻ ശ്രീ കൃഷ്ണന്റെ പുത്രനായ സാംബൻ തപസ്സ് ചെയ്തു സൂര്യനെ പ്രത്യക്ഷപ്പെടുത്തിയ പുണ്യസ്ഥലമെന്നാണ് ഐതിഹ്യം. പുരാതനമായ സൂര്യക്ഷേത്രത്തെ ഇന്ന് കാണുന്നരീതിയിൽ പുതുക്കിപണിതത് കിഴക്കൻ ഗംഗാ സാമ്രാജ്യത്തിലെ നരസിംഹാദേവൻ ഒന്നാമനാണ്(പതിമൂന്നാം നൂറ്റാണ്ട്). മുസ്ളീം ഭരണാധികാരികളിൽ നിന്നും മാതൃഭൂമിയെ തിരിച്ചു പിടിച്ചതിന്റെ സ്മരണക്കായി ദശാനാഥനായ സൂര്യഭഗവാന് വേണ്ടി ഒരു മഹാക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തിഇരുന്നൂറോളം ശിൽപ്പികൾ പന്ത്രണ്ട് വർഷം സമയമെടുത്താണ് ഈ വാസ്തുശാസ്ത്ര വിസ്മയം പൂർത്തിയാക്കിയത്. ഉദയസൂര്യന്റെ രശ്മികൾ ഗർഭഗൃഹത്തിലെ സൂര്യവിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ...