Skip to main content

റിപ്പബ്ലിക്ദിന ചിന്തകള്‍


ഈ ജനുവരി 26നു ഭാരതം അതിന്റെ 65ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഏതൊരു രാഷ്ട്രവും എറ്റവും വിലമതിക്കുന്നത് അതിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയുമായിരിക്കും. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യമായ ഭരണഘടനയും , പരമാധികാരവും നിലവില്‍ വന്ന റിപ്പബ്ലിക് ദിനം ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ദിവസമാണ്. ആയിരത്താണ്ടുകളുടെ അടിമത്തത്തില്‍ നിന്നും രാഷ്ട്രത്തെ മോചിപ്പിക്കാന്‍ ജീവന്‍ പോലും ബലിയര്‍പ്പിച്ചവരുടെയും, സ്വാതന്ത്ര്യാനന്തരം ശിഥിലമായി പോകുമായിരുന്ന ചെറുരാജ്യങ്ങളെ വീണ്ടും കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെന്ന എറ്റവും വലിയ ജനാധിപത്യ സൃഷ്ടിക്കു നേതൃത്വം വഹിച്ചവരെയും രാജ്യം ഈ അവസരത്തില്‍ ആദരവോടെ സ്മരിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യമാകുമ്പോള്‍ നിരവധി നാട്ടു രാജ്യങ്ങളായി ചിന്നിച്ചിതറിക്കിടന്നിരുന്ന ഭാഗങ്ങളെ മുഴുവന്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കാന്‍ സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനെ പോലെയുള്ളവര്‍ അക്ഷീണം യത്‌നിക്കേണ്ടി വന്നു. ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒട്ടേറെ വെല്ലുവിളികളെ തരണം ചെയ്യേണ്ടാതായിട്ടുണ്ടായിരുന്നു. ഭാഷ, ഭക്ഷണരീതി, വേഷം, വിശ്വാസങ്ങള്‍, ജാതി, ആചാരങ്ങള്‍ എന്നിങ്ങനെ സാംസ്‌കാരികപരമായ വൈജാത്യങ്ങളും, ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ പ്രശ്‌നങ്ങളും 'ഇന്ത്യ' എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വിഖാതമായിത്തീരുമെന്ന ഭീതി ഒരുവശത്തും, അധികാരമോഹികളായ ഭരണാധികാരികളില്‍ നിന്നും, നാട്ടുരാജാക്കന്മാരില്‍ നിന്നും നേരിടേണ്ടി വന്ന ശക്തമായ പ്രതിരോധങ്ങളും പ്രതിബന്ധങ്ങളും മറ്റൊരു വശത്തും . എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാനും സുശക്തമായ ഒരു രാജ്യം കെട്ടിപ്പടുക്കുവാനും സാധിക്കും എന്ന ഉറച്ച വിശ്വാസം നമ്മുടെ നേതാക്കന്മാര്‍ക്ക് ഉണ്ടായിരുന്നു. കാരണം ഈ വൈജാത്യങ്ങള്‍ക്കെല്ലാം ഉപരിയായി ജനങ്ങളുടെ മനസ്സില്‍ ഭാരതം എന്ന സ്വത്വബോധം ശക്തമായി കുടികൊണ്ടിരുന്നു.

ഭാരതം എന്ന സ്വത്വം

ഭാരതീയന്റെ സംസ്‌കാരികവും സാമൂഹികവുമായ മേഖലകളിലെല്ലാം ഈ ദേശീയബോധം സഹജമായ് തന്നെ ഉണ്ടായിരുന്നു. ഭരണാധികാരിയെ കേന്ദ്രമാക്കിയുള്ള ദേശീയവീക്ഷണം ആയിരുന്നില്ല മറിച്ച് സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയവീക്ഷണം ആയിരുന്നു ഭാരതത്തിന്റേത്. അതുകൊണ്ട് തന്നെയാണ് നിരവധി നാട്ടുരാജ്യങ്ങളും, രാജാക്കന്മാരും ഉണ്ടായിരുന്നെങ്കിലും കാശ്മീരം മുതല്‍ കന്യാകുമാരിവരെ ഓരോ മനുഷ്യന്റെയും ഉള്ളില്‍ ഭാരതം എന്നആശയം നിലനിന്നുരുന്നത്. കാശ്മീരത്തിലെയും , കാശിയിലെയും, കന്യാകുമാരിയിലെയും ആരാധനകള്‍ ''ജംബൂ ദ്വീപേ ഭാരതവര്‍ഷേ ഭരതഖണ്ഡേ'' എന്ന മഹാസങ്കല്‍പ്പത്തോടെയാണ് അനാദി കാലം മുതല്‍ക്കേ ആരംഭിച്ചിരുന്നത്. വൈദേശികഭരണത്തോടുള്ള പ്രതിരോധാത്മകമായ വികാരമാണ് ഭാരതദേശീയതയായ് ഉരുത്തിരിഞ്ഞു വന്നത് എന്ന്! പലരും ധരിച്ചു വശായിരിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഭാരതീയരുടെ ദേശീയബോധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ബാല്യത്തില്‍ സിംഹങ്ങളോടോത്ത് കളിച്ചു വളര്‍ന്ന ഭാരതകുമാരന്റെ പേരില്‍ നിന്നുമാണ് ആര്യാവര്‍ത്തം ഭാരതം എന്ന ഖ്യാതി നേടിയത്. ഗംഗയോടും കൈലാസത്തോടും, രാമേശ്വരത്തോടുമൊക്കെ ഓരോ ഭാരതീയന്റെയും ജീവിതം ഇഴപിരിയാനാവത്ത വിധം നിബന്ധിക്കപ്പെട്ടിരിക്കുന്നു. ജ്യോതിര്‍ലിംഗങ്ങളും, ശക്തിപീഠങ്ങളും, തിരുപ്പതികളും, ശങ്കരമഠങ്ങളും ഒക്കെ ദേശീയബോധത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു. ദക്ഷിണെന്ത്യയിലുള്ളവര്‍ കാശിയിലും, ഉത്തരഭാരതത്തിലുള്ളവര്‍ രാമേശ്വരത്തും തീര്‍ത്ഥാടനം ചെയ്യുന്നു. രബീന്ദ്രനാഥടാഗോര്‍ ''വിന്ധ്യ ഹിമാചല യമുനാ ഗംഗാ'' എന്നു എഴുതുന്നതിനും ആയിരത്താണ്ടുകള്‍ മുന്‍പേ ''ഗംഗേച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മ്മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു'' എന്ന്! ഭാരതത്തിലെ സപ്തനദികളേയും അഭിഷേകതീര്‍ത്ഥത്തിലേയ്ക്ക് ആവാഹിച്ചിരുന്ന പാരമ്പര്യം ഇവിടെ നിലവിലുണ്ടായിരുന്നു. തങ്ങളുടെ ഭരണാധികാരികളോടും നാട്ടുരാജ്യങ്ങളോടും പൂര്‍ണമായും കൂറുപുലര്‍ത്തുമ്പോള്‍ തന്നെ താന്‍ വിശാലമായ ഭാരതവര്‍ഷത്തിന്റെ ഭാഗമാണെന്ന് ഓരോഭാരതീയനും തിരിച്ചറിഞ്ഞിരുന്നു. അയോദ്ധ്യയിലെ ശ്രീരാമന്റെയും, ദ്വാരകയിലെ ശ്രീകൃഷ്ണന്റെയും പാരമ്പര്യത്തില്‍ അഭിമാനം കൊള്ളാനും അവരുടെ ജീവിതത്തെക്കുറിച്ച് പുരാവൃത്തങ്ങള്‍ ചമയ്ക്കാനും ഭാരതത്തിലെ ഇതരപ്രദേശങ്ങളിലെ വനവാസികള്‍ അടക്കമുള്ളവര്‍ക്ക് പോലും സാധിയ്ക്കുന്നത് ഈ പൊതു സ്വത്വത്തിന്റെ സാന്നിദ്ധ്യം കൊണ്ടാണ്. വിവിധ നിറങ്ങളിലും മണങ്ങളിലുമുള്ള സുമങ്ങള്‍ കോര്‍ത്ത ഒരു മനോഹരമാല്യം പോലെ കാലദേശാനുസരണം കൈവന്നവൈജാത്യങ്ങളെയെല്ലാം ഭാരതം എന്ന സ്വത്വം ചേര്‍ത്തു കോര്‍ത്തു നിര്‍ത്തി.

ദേശീയതയും ആശങ്കകളും

ദേശീയത തീവ്രമാകുമ്പോള്‍ അത് ഹിംസാത്മകവും സങ്കുചിതവുമായി രൂപാന്തരം പ്രാപിക്കുമോ എന്ന് ചിലരെങ്കിലും ആശങ്കപ്പെടുന്നുണ്ടാകാം. ജര്‍മ്മനിയിലും മറ്റും നടന്ന ഭയാനകമായ ക്രൂരതകള്‍ ഒരു പക്ഷെ ഈ സംശയത്തിനു ബലം പകരുന്നുമുണ്ടാകാം. എന്നാല്‍ ഭാരതീയ പരിപ്രേക്ഷ്യത്തില്‍ അത്തരം ഒരു സംശയം ആസ്ഥാനത്താണ്. കാരണം ഭാരതത്തിന്റെ സ്വത്വം നിലനില്‍ക്കുന്നത് വൈദികമായ അതിന്റെ ആത്മീയസംസ്‌കൃതിയിലാണ്. ആ സംസ്‌കൃതിയാവട്ടെ വിശ്വമാനവികതയില്‍ അധിഷ്ടിതവുമാണ്. ''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു''എന്നു ലോകത്തിലെ സര്‍വചരങ്ങള്‍ക്കും സുഖമാശംസിക്കുന്ന ഒരു സംസ്‌കൃതിയ്ക്ക് ഒരിക്കലും ഹിംസാത്മകമാകാന്‍ സാധിക്കുകയില്ല. ''കൃന്വന്തോ കൃണ്വന്തോ വിശ്വമാര്യം'', ''ആനോ ഭദ്രാ ക്രതവോ യന്തു വിശ്വത:'' എന്നിങ്ങനെ ഏവരെയും ശ്രേഷ്ടരാക്കുവാനും, എല്ലാ നന്മകളേയും ഉള്‍ക്കൊള്ളുവാനും മനുഷ്യ സമൂഹത്തോട് ആഹ്വാനം ചെയ്ത ചിന്താധാരയ്ക്ക് സങ്കുചിതത്വത്തിനെ പുല്‍കുവാന്‍ സാധിയ്ക്കുകയില്ല അതുകൊണ്ട് തന്നെ ഭാരതദേശീയതയുടെ വീണ്ടെടുപ്പ് സാര്‍വ്വജനീയ സ്‌നേഹത്തില്‍ അധിഷ്ടിതമായ വിശ്വമാനവിക സംസ്‌കൃതിയുടെ വീണ്ടെടുപ്പ് തന്നെയാകുന്നു അതാവട്ടെ സമസ്തലോകത്തിനും പ്രതീക്ഷനല്‍കുന്നതുമാണ്.


ഭൂമുഖത്തുനിന്നും മറ്റു പുരാതനസംസ്‌കൃതികളൊക്കെ തുടച്ചു മാറ്റപ്പെട്ടപ്പോഴും വിശ്വശാന്തിയുടെ കേടാവിളക്കുമേന്തി നമ്മുടെ സംസ്‌കൃതി നിലനിന്നതിനു പിന്നില്‍ ഒട്ടനേകം പേരുടെ ത്യാഗമുണ്ട്. സംസ്‌കൃതിയെ തച്ചുതകര്‍ക്കാന്‍ വന്നവരോട് ശക്തമായ ചെറുത്തു നില്‍പ്പു നടത്തിയ അനേകായിരം ധീരന്മാര്‍, ഗ്രാമങ്ങളും നഗരങ്ങളും തോറും സഞ്ചരിച്ച് ധര്‍മ്മപ്രചരണം ചെയ്ത മഹാത്മാക്കള്‍, തലമുറകളില്‍ നിന്നും തലമുറകളിലേയ്ക്ക് സംസ്‌കാരം പകര്‍ന്നു നല്‍കിയ അമ്മമാര്‍, പട്ടിണിയിലും പ്രലോഭനങ്ങളിലും ധര്‍മ്മം കൈവെടിയാതെ ജീവിച്ച അനേകര്‍ അങ്ങനെ ഒരുപാട് പേര്‍ അവരുടെ കണ്ണുനീരും രക്തവും വിയര്‍പ്പും കൊണ്ട് ഈ മഹിതസംസ്‌കൃതിയുടെ അതിജീവനത്തിന്റെ കവിത രചിച്ചിരിക്കുന്നു. നിത്യനിദ്രയിലാണ്ടാവരെ ഈ കവിത കുലുക്കിയുണര്‍ത്തുന്നു, അതിന്റെ നാദധാരയ്ക്ക് അനുസൃതമായി ഈ രാഷ്ട്രവും അവളുടെ പുത്രന്മാരും മഹിതമായ തങ്ങളുടെ കര്‍ത്തവ്യത്തിലേയ്ക്ക് വീണ്ടും ചുവടുവയ്ക്കുന്നു. അതെ ഭാരതത്തില്‍ അര്‍പ്പിതമായിരിക്കുന്ന ഈശ്വരീയമായ കര്‍ത്തവ്യം, അനാദിയിലാരംഭിച്ചു അമ്മയില്‍ എത്തി നില്‍ക്കുന്ന ഗുരുപരമ്പരയുടെ സന്ദേശം 'ശ്രേഷ്ഠരായ് തീരുക, ലോകത്തെ ശ്രേഷ്ഠമാക്കി മാറ്റുക', റിപ്പബ്ലിക്ദിനത്തില്‍ ആകാശനീലിമയിലേയ്ക്ക് ഭാരതഭൂമിയുടെ പതാകപറന്നുയരുമ്പോള്‍ നമ്മുടെ മനസ്സുകളില്‍ ഋഷിപരമ്പരകളുടെ ആ ആഹ്വാനം മുഴങ്ങികേള്‍ക്കുന്നു 'കൃണ്വന്തോ വിശ്വമാര്യം' ലോകത്തെ ശ്രേഷ്ഠമാക്കി തീര്‍ക്കുക.

വന്ദേ മാതരം
(മാതൃവാണി മാസികയിൽ 2015 ജനുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം )

Comments

Popular posts from this blog

മഹാഭാരതത്തിന്റെ ഒന്നാമൂഴം

ദേ ഹത്തിനു ആഹാരം പോലെ ഈ ആഖ്യാനം കവികൾക്കൊക്കെ ഉപജീവനമാണെന്ന് മഹാഭാരതത്തെക്കുറിച്ച് മഹാഭാരതം തന്നെ സ്വയം പർവ്വസംഗ്രഹപർവ്വത്തിൽ പറയുന്നുണ്ട്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം എത്രയെത്ര നാടകങ്ങൾ, കാവ്യങ്ങൾ, രംഗകലകൾ ഇവിടെ പിറന്നുവീണിരിക്കുന്നു. ഇന്നും നിരവധി നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ വ്യാസവചനങ്ങളെ ഉപജീവിച്ചുകൊണ്ടു തന്നെ ഉരുവം കൊള്ളുന്നു. പറഞ്ഞാലും വായിച്ചാലും തീരാത്തത്രയുമധികം വിപുലമായ ഒരു സാഹിത്യ ലോകം തന്നെയാണ് മഹാഭാരതത്തെ ആശ്രയിച്ചു വികസിച്ചിട്ടുള്ളത്. വലിയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വേദവ്യാസൻ ഇതിഹാസം രചിച്ചിരിക്കുന്നത്. കേവലമായ ചരിത്രരചനയോ, ഭാവനാവിലാസമോ, സാഹിത്യവൈഭവപ്രകടനമോ അല്ല മറിച്ച് ആർഷമായ വൈദികജ്ഞാനത്തിന്റെ പകർന്നുനൽകലാണ് ഇതിഹാസസൃഷ്ടിയുടെ ആത്യന്തികമായ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മഹാഭാരതത്തെ, അതിലെ ഉജ്വലവ്യക്തിത്വങ്ങളെ അറിയണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഒന്നാമൂഴം നൽകേണ്ടത് വ്യാസമഹാഭാരതത്തിനു തന്നെയാണ്. ഭീമനെ, കർണ്ണനെ, ദ്രൗപദിയെ, അർജ്ജുനനെ, കുന്തിയെ, ദുര്യോധനനെ, ഭീഷ്മപിതാമഹനെ, സാക്ഷാൽ ശ്രീകൃഷ്ണനെ ആദ്യം വായിച്ചെടുക്കേണ്ടത് വ്യാസവചനങ്ങളിലൂടെത്തന്നെയാണ്. ഇതിഹാസത്തിലേക്കൊരു പ്രവേശിക ഒര...

Sabarimala: Yet another story of a Procrustean bed

Many tempestuous debates are happening about the recent Supreme Court verdict on lifting the age restrictions for women entry to the famous Sabarimala temple. Most of these discussions whirl vehemently around the egalitarian axis of gender-specific characteristics of the temple rituals and customs. However, on the flip side which could be the more important side, we are bound to address another major facet of the same issue: Don’t a group of people have the freedom to worship a particular God who vowed to remain in “ Naishtika Brahmacharya ” (absolute celibate) form? Don’t they have the rights to value and preserve their God’s shrine as per their belief systems or should they modify their concept of God as per the popular concepts of “One and only True God”? Going by the customary beliefs prevailing for last several hundred years, Sabarimala temple is dedicated to a deity who has taken a strict vow of  Naishtika Brahmacharya , an intense kind of celibacy requiring the a...

തിരുവല്ലാഴപ്പന്റെ ഉത്രശ്രീബലിയും ഉച്ചശ്രീബലിയും

ശ്രീവല്ലഭൻ ഉച്ചപ്പൂജയുടെ ശ്രീബലിയ്ക്കായി ഭഗവാൻ ഇന്ന് പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല. അനുജത്തികൂടി എത്തിയിട്ടാകാം ശീവേലി എന്നും പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. പൂജയും ചിട്ടകളുമൊന്നു കടുകിട മാറാറില്ല തിരുവല്ലയിൽ, പക്ഷെ ഇന്നെല്ലാം വൈകിയിരിക്കുന്നു. അനിയത്തിയുടെ വരവ് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുക്കങ്ങൾ കാടുംപിടിച്ച് കിടന്ന വടക്കേഗോപുരമാകെ വെട്ടിത്തെളിച്ചിട്ടിട്ടുണ്ട്. അനുജത്തിക്ക് വേണ്ടി മാത്രമേ വടക്കേ ഗോപുരം തുറക്കാറുള്ളു. തോരണങ്ങൾ, ദീപാലങ്കാരങ്ങൾ, അരിമാവണിഞ്ഞ നടവഴികൾ എത്രയൊരുക്കിയിട്ടും മതിയാവാത്ത പോലെ. തിരുവല്ല മഹാക്ഷേത്രം ശ്രീവല്ലഭനോടൊപ്പം ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്. അർദ്ധരാത്രി ആയിരിക്കുന്നു ഭഗവതിമാർ ഇനിയും എത്തിയിട്ടില്ല, ഉറങ്ങിയിട്ടില്ലെന്ന് മേനികാണിക്കാൻ നക്ഷത്രങ്ങൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. ചെണ്ടക്കാർ നാലും കൂട്ടി മുറുക്കി ഉറക്കത്തെ തോൽപ്പിക്കാൻ പെടാപ്പാടുപെടുന്നു. ദൂരെയെങ്ങാനും കൊട്ടുകേൾക്കുന്നുണ്ടോ എന്ന് ചിലർ ചെവി കൂർപ്പിക്കുന്നുണ്ട്. എല്ലാ കണ്ണുകളും വടക്കേ ഗോപുരത്തിലാണ്. ഇനിയും ഏറെ നേരം കാത്തിരിക്കണോ എന്ന് പരിഭവിക്കുന്നുണ്ട് ചിലർ. പെട്ട...