Skip to main content

ഗംഗയുടെ കുപ്പിവളകൾ

പല പല ഭാവങ്ങളാണ് ഗംഗയ്ക്ക്.. ചിലപ്പോൾ ചുളിവുവീണ മുഖത്തേക്ക് പാറിവീഴുന്ന വെള്ളിമുടികൾ കൈകൊണ്ടു വകഞ്ഞുമാറ്റി ഗതകാല കഥകൾ അയവിറക്കുന്ന ഒരു മുതുമുത്തശ്ശിയാവും. ലോകമാകെ പുകൾകൊണ്ട കാശിയുടെ പ്രൗഢിയെക്കുറിച്ചവൾ വാചാലയാകും. വിശ്വനാഥനും, അന്നപൂർണയും വാണരുളുന്ന മഹാക്ഷേത്രങ്ങൾ- കല്ലിൽ കൊത്തിയ കവിതകൾ, നാനാഭാഗത്തു നിന്നും കച്ചവടത്തിനെത്തുന്ന വണിക്കുകൾ, വ്യാപാരസംഘങ്ങൾ, മോക്ഷനഗരിയിലേക്ക് ഒഴുകിയെത്തുന്ന ജനകോടികൾ, പലഭാഷ പറയുന്നവർ, പലവേഷം ധരിച്ചവർ.. അറിവിന്റെ അക്ഷയഖനിയായ വാരാണസി, വേദവും സംസ്കൃതവും കലയും സംസ്കാരവും പിച്ചവച്ചുനടന്നത് ഈ കല്പടവുകളിലാണ്.. ഇതുപറയുമ്പോൾ അവളുടെ കണ്ണുകളിൽ വാത്സല്യത്തിന്റെ തിളക്കം. 


സുപാർശ്വനാഥനെന്ന ഏഴാം ജൈനതീർത്ഥങ്കരൻ, പാർശ്വനാഥനെന്ന ഇരുപത്തിമൂന്നാം തീർത്ഥങ്കരൻ, സിദ്ധാർത്ഥ ഗൗതമബുദ്ധൻ, ഗുരുനാനാക്‌, രവിദാസ്.. അവരൊക്കെ ഈ മണ്ണിലല്ലേ നടന്നത്? ഓർമയിൽ നിന്നും ശ്രീശങ്കരാചാര്യരുടെ മനീഷാപഞ്ചകവും, കബീറിന്റെയും തുളസീദാസിന്റെയും ദോഹകളും ഉറക്കെ ചൊല്ലും, എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ..

തുടരെത്തുടരെയുള്ള അധിനിവേശങ്ങൾ.. കണ്ണിൽ കണ്ടതെല്ലാം തച്ചുടക്കുന്ന വിഗ്രഹഭജ്ഞകരുടെ ആക്രോശങ്ങൾ, അടിമയാക്കപ്പെട്ട സ്ത്രീത്വത്തിന്റെ അടക്കിപ്പിടിച്ച തേങ്ങലുകൾ.. വിധവാ വിലാപങ്ങൾ.. തീയിട്ടു ചുട്ട ഗ്രന്ഥക്കെട്ടുകൾ, ശിരസ്സറ്റ വിഗ്രഹങ്ങൾ, ജഡങ്ങൾ.. കബന്ധങ്ങൾ.. ഓർക്കാൻ ഇഷ്ടപ്പെടാത്ത അദ്ധ്യായങ്ങൾ.. തോൽക്കുമെന്നുറപ്പുണ്ടായിട്ടും പിന്മാറാതെ നിന്ന വീരന്മാർ.. നരാധമന്മാർക്ക് വിട്ടുകൊടുക്കാതെ വിശ്വേശ്വരന്റെ ജ്യോതിർ ലിംഗത്തെ നെഞ്ചോടടക്കിപ്പിടിച്ച് ജ്ഞാനവാപിയിലേക്ക് എടുത്ത് ചാടിയ പുരോഹിതൻ..ഓർക്കാൻ വയ്യ അവളുടെ കണ്ണുകൾ ചുവക്കും.. ചുണ്ടുകൾ വിറയ്ക്കും.. ശിവ ശിവ..എന്ന് ജപിച്ച് അനന്തതയിലേക്ക് കണ്ണും നട്ട് നിശ്ശബ്ദയായിരിക്കും.

***


ചിലപ്പോൾ ഉത്തരവാദിത്വമുള്ള വീട്ടമ്മയാണവളെന്നു തോന്നും. വെള്ളവും, വളവും പകർന്ന് അവളൊരുക്കിയ അന്നമല്ലേ ജനകോടികൾ ആഹരിക്കുന്നത്? അവളുടെ സ്തന്യമുണ്ടല്ലേ അവരുടെ ആടുമാടുകൾ പാൽ ചുരത്തുന്നത്?

പച്ചക്കറി കഴിക്കുന്നവർ, മത്സ്യം കഴിക്കുന്നവർ, ലഹരിപുകയ്ക്കുന്നവർ..എല്ലാവർക്കും ആവശ്യമുള്ളതൊക്കെയും അവളല്ലേ നൽകുന്നത്.. അവളുടെ ഓളങ്ങൾ പാടുന്ന താരാട്ട് കേട്ടല്ലേ അവരുറങ്ങുന്നത്?.. അവർക്കായി വസ്ത്രങ്ങളൊരുക്കുന്നത്, അവരുടെ മാലിന്യങ്ങളെ കഴുകിക്കളയുന്നത് എല്ലാം അവളുടെ ഭാരിച്ച ഉത്തരവാദിത്വങ്ങളല്ലേ?. 

വിശ്വനാഥന് അഭിഷേകത്തിന് ജലമെത്തിക്കണം, അന്നപൂർണയുടെ ഭണ്ഡാരയിലെത്തണം, മണികർണികയിലും, ഹരിശ്ചന്ദ്രഘട്ടിലും വിറകുകളൊരുക്കിവയ്ക്കണം, ഹോ! കഥപറഞ്ഞു നിൽക്കാൻ സമയമില്ല ആരതിയ്ക്ക് നേരമായി, ഭംഗിയായി കെട്ടിവച്ച മുടിയിൽ ആമ്പൽപ്പൂക്കളും തിരുകി അതിവേഗം ഒഴുകി നീങ്ങുകയാണവൾ.

***


സൗന്ദര്യത്തികവാർന്ന ഗംഗ, നിത്യയൗവ്വനമാണവൾക്ക്... മണിനാദം മുഴങ്ങുന്ന ക്ഷേത്രങ്ങൾ, ആചാര്യ സന്നിധികൾ, തപോഭൂമികൾ, നടനവും സംഗീതവും സാഹിത്യവും വിളങ്ങുന്ന രംഗവേദികൾ, ധനാഢ്യതയുടെയും ദാരിദ്ര്യത്തിന്റെയും വിവിധ മുഖങ്ങൾ..ഭോഗത്തിന്റെയും യോഗത്തിന്റെയും ഭൂമികകൾ.. ഉല്ലാസത്തിന്റെയും വിശ്രമത്തിന്റെയും ദ്വന്ത്വങ്ങൾ.. എല്ലാം അരികിലൊരുക്കി കുസൃതിക്കണ്ണുകൾ കാട്ടി വിളിക്കുകയാണവൾ.. ജ്ഞാനദാഹികളായ പണ്ഡിതരെ.. തപസ്വികളെ.. കലാനിപുണരെ..ധനികരെ.. ഭരണകർത്താക്കളെ..കച്ചവടക്കാരെ... ഭിക്ഷാംദേഹികളെ.. നഗരവധുക്കളെ..ത്യാഗികളെ.. ഭോഗികളെ..മരണം കാത്തുകിടക്കുന്നവരെ.. എന്തിന് മൃതശരീരങ്ങൾ പോലും അവൾ അരികിലേയ്ക്കണക്കുന്നു.. അവളുടെ കുപ്പിവളകൾ കിലുങ്ങുന്നു.. അവളുടെ ചിരിയിൽ ലോകം മതിമറന്നാടുന്നു..

Comments

Popular posts from this blog

മഹാഭാരതത്തിന്റെ ഒന്നാമൂഴം

ദേ ഹത്തിനു ആഹാരം പോലെ ഈ ആഖ്യാനം കവികൾക്കൊക്കെ ഉപജീവനമാണെന്ന് മഹാഭാരതത്തെക്കുറിച്ച് മഹാഭാരതം തന്നെ സ്വയം പർവ്വസംഗ്രഹപർവ്വത്തിൽ പറയുന്നുണ്ട്. ആ വാക്കുകൾ അന്വർത്ഥമാക്കും വിധം എത്രയെത്ര നാടകങ്ങൾ, കാവ്യങ്ങൾ, രംഗകലകൾ ഇവിടെ പിറന്നുവീണിരിക്കുന്നു. ഇന്നും നിരവധി നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ വ്യാസവചനങ്ങളെ ഉപജീവിച്ചുകൊണ്ടു തന്നെ ഉരുവം കൊള്ളുന്നു. പറഞ്ഞാലും വായിച്ചാലും തീരാത്തത്രയുമധികം വിപുലമായ ഒരു സാഹിത്യ ലോകം തന്നെയാണ് മഹാഭാരതത്തെ ആശ്രയിച്ചു വികസിച്ചിട്ടുള്ളത്. വലിയൊരു ലക്ഷ്യത്തെ മുൻനിർത്തിയാണ് വേദവ്യാസൻ ഇതിഹാസം രചിച്ചിരിക്കുന്നത്. കേവലമായ ചരിത്രരചനയോ, ഭാവനാവിലാസമോ, സാഹിത്യവൈഭവപ്രകടനമോ അല്ല മറിച്ച് ആർഷമായ വൈദികജ്ഞാനത്തിന്റെ പകർന്നുനൽകലാണ് ഇതിഹാസസൃഷ്ടിയുടെ ആത്യന്തികമായ ലക്‌ഷ്യം. അതുകൊണ്ടു തന്നെ മഹാഭാരതത്തെ, അതിലെ ഉജ്വലവ്യക്തിത്വങ്ങളെ അറിയണമെന്ന് ആഗ്രഹിക്കുന്ന പക്ഷം ഒന്നാമൂഴം നൽകേണ്ടത് വ്യാസമഹാഭാരതത്തിനു തന്നെയാണ്. ഭീമനെ, കർണ്ണനെ, ദ്രൗപദിയെ, അർജ്ജുനനെ, കുന്തിയെ, ദുര്യോധനനെ, ഭീഷ്മപിതാമഹനെ, സാക്ഷാൽ ശ്രീകൃഷ്ണനെ ആദ്യം വായിച്ചെടുക്കേണ്ടത് വ്യാസവചനങ്ങളിലൂടെത്തന്നെയാണ്. ഇതിഹാസത്തിലേക്കൊരു പ്രവേശിക ഒര...

തിരുവല്ലാഴപ്പന്റെ ഉത്രശ്രീബലിയും ഉച്ചശ്രീബലിയും

ശ്രീവല്ലഭൻ ഉച്ചപ്പൂജയുടെ ശ്രീബലിയ്ക്കായി ഭഗവാൻ ഇന്ന് പുറത്തേക്ക് എഴുന്നള്ളിയിട്ടില്ല. അനുജത്തികൂടി എത്തിയിട്ടാകാം ശീവേലി എന്നും പറഞ്ഞു നോക്കിയിരിക്കാൻ തുടങ്ങിയിട്ട് നേരം കുറേയായി. പൂജയും ചിട്ടകളുമൊന്നു കടുകിട മാറാറില്ല തിരുവല്ലയിൽ, പക്ഷെ ഇന്നെല്ലാം വൈകിയിരിക്കുന്നു. അനിയത്തിയുടെ വരവ് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണ് ഒരുക്കങ്ങൾ കാടുംപിടിച്ച് കിടന്ന വടക്കേഗോപുരമാകെ വെട്ടിത്തെളിച്ചിട്ടിട്ടുണ്ട്. അനുജത്തിക്ക് വേണ്ടി മാത്രമേ വടക്കേ ഗോപുരം തുറക്കാറുള്ളു. തോരണങ്ങൾ, ദീപാലങ്കാരങ്ങൾ, അരിമാവണിഞ്ഞ നടവഴികൾ എത്രയൊരുക്കിയിട്ടും മതിയാവാത്ത പോലെ. തിരുവല്ല മഹാക്ഷേത്രം ശ്രീവല്ലഭനോടൊപ്പം ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്. അർദ്ധരാത്രി ആയിരിക്കുന്നു ഭഗവതിമാർ ഇനിയും എത്തിയിട്ടില്ല, ഉറങ്ങിയിട്ടില്ലെന്ന് മേനികാണിക്കാൻ നക്ഷത്രങ്ങൾ ഇടയ്ക്കിടെ കണ്ണ് ചിമ്മുന്നുണ്ട്. ചെണ്ടക്കാർ നാലും കൂട്ടി മുറുക്കി ഉറക്കത്തെ തോൽപ്പിക്കാൻ പെടാപ്പാടുപെടുന്നു. ദൂരെയെങ്ങാനും കൊട്ടുകേൾക്കുന്നുണ്ടോ എന്ന് ചിലർ ചെവി കൂർപ്പിക്കുന്നുണ്ട്. എല്ലാ കണ്ണുകളും വടക്കേ ഗോപുരത്തിലാണ്. ഇനിയും ഏറെ നേരം കാത്തിരിക്കണോ എന്ന് പരിഭവിക്കുന്നുണ്ട് ചിലർ. പെട്ട...

കൊണാർക്കെന്ന മഹാകാവ്യം

കല്ലുകളിൽ രചിച്ച മഹാകാവ്യങ്ങൾ പോലെ ചേതോഹരങ്ങളാണ് ഭാരതത്തിലെ ക്ഷേത്രങ്ങൾ. ആരാധനാ സ്ഥലികളെന്നതിലുപരി അറിവിൽ അഭിരമിക്കുന്ന ഒരു ജനതയുടെ ആത്മാവിഷ്കാരങ്ങളാണവയത്രയും. ഇത്തരത്തിൽ കലാവൈഭവത്തിന്റെയും, സാങ്കേതിക വൈദഗ്ധ്യത്തിന്റെയും, ശാസ്ത്രജ്ഞാനത്തിന്റെയും മകുടോദാഹരണമാണ് കലിംഗദേശത്തെ മഹത്തായ സൂര്യക്ഷേത്രം. ഭാരതത്തിന്റെ കിഴക്കേ കോണിൽ തല ഉയർത്തി നിൽക്കുന്ന ഈ അർക്കക്ഷേത്രം കോണാർക്കം(കൊണാർക്ക്) എന്ന് പ്രസിദ്ധമായി.  ഭഗവാൻ ശ്രീ കൃഷ്ണന്റെ പുത്രനായ സാംബൻ തപസ്സ് ചെയ്തു സൂര്യനെ പ്രത്യക്ഷപ്പെടുത്തിയ പുണ്യസ്ഥലമെന്നാണ് ഐതിഹ്യം. പുരാതനമായ സൂര്യക്ഷേത്രത്തെ ഇന്ന് കാണുന്നരീതിയിൽ പുതുക്കിപണിതത് കിഴക്കൻ ഗംഗാ സാമ്രാജ്യത്തിലെ നരസിംഹാദേവൻ ഒന്നാമനാണ്(പതിമൂന്നാം നൂറ്റാണ്ട്). മുസ്ളീം ഭരണാധികാരികളിൽ നിന്നും മാതൃഭൂമിയെ തിരിച്ചു പിടിച്ചതിന്റെ സ്മരണക്കായി ദശാനാഥനായ സൂര്യഭഗവാന് വേണ്ടി ഒരു മഹാക്ഷേത്രം പണികഴിപ്പിക്കുകയായിരുന്നു അദ്ദേഹം. ആയിരത്തിഇരുന്നൂറോളം ശിൽപ്പികൾ പന്ത്രണ്ട് വർഷം സമയമെടുത്താണ് ഈ വാസ്തുശാസ്ത്ര വിസ്മയം പൂർത്തിയാക്കിയത്. ഉദയസൂര്യന്റെ രശ്മികൾ ഗർഭഗൃഹത്തിലെ സൂര്യവിഗ്രഹത്തിൽ പതിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ...